പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാഡമിക്ക് നന്ദി പറഞ്ഞ് ശ്രേയസ് അയ്യര്‍

ബംഗളൂരു : നാലാം നമ്പര്‍ ബാറ്ററായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കേയാണ് മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേല്‍ക്കുന്നത്. പിന്നാലെ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതിന് ശേഷം ബെംഗളൂരൂവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക്. ഏഷ്യാ കപ്പില്‍ കളിക്കാനാകുമോ എന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാല്‍ 28കാരന്‍ അതിവഗം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ശ്രേയസ് 42 ഏകദിനത്തില്‍ രണ്ട് സെഞ്ചുറിയോടെ 1631 റണ്‍സെടുത്തിട്ടുണ്ട്.

ടീമിലേക്ക് തിരിച്ചെത്താനായത് സന്തോഷമുണ്ടെന്ന് ശ്രേയസ് പറഞ്ഞു. ”പരിക്ക് മാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ പരിചരണമാണ് തന്നെ വേഗത്തില്‍ ക്രിക്കറ്റിലേക്ക് തിരികെ എത്തിച്ചത്. ഇത്രവേഗം പരിക്കില്‍നിന്ന് മുക്തനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.” ശ്രേയസ് പറഞ്ഞു.

ഏഷ്യാകപ്പിന് ശ്രേയസ് പൂര്‍ണ സജ്ജനെന്ന് കോച്ച് കോച്ച് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. ഏഷ്യാകപ്പില്‍ നാലാമതായിട്ടായിരിക്കും ശ്രേയസ് ക്രീസിലെത്തുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി മൂന്നാമത് ബാറ്റിംഗിനെത്തും. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലിന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തും.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

 

Top