ദീപിക പോകേണ്ടത് നാഗ്പൂരിലേയ്ക്കാണോ? ബിജെപിയെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ചതിന് പിന്നാലെ ബോളിവുഡ് താരം ദീപിക പദുക്കോണിനെ വിമര്‍ശിച്ച ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ബിജെപിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

ദീപിക ജെഎന്‍യുവിലെത്തിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി നേതാവ് തേജേന്ദര്‍ പാല്‍സിങ് ബഗ്ഗാ ട്വീറ്റ് ചെയ്തിരുന്നു.ഇതിനെിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി ദീപിക ആര്‍എസ്എസ് ആസ്ഥാനത്താണോ സന്ദര്‍ശനം നടത്തേണ്ടത് എന്ന് ചോദിച്ചു.

‘ഇത്രയേയുള്ളൂ നമ്മുടെ സര്‍ക്കാര്‍. അവര്‍ ഇത്രത്തോളം തരംതാഴ്ന്നുകഴിഞ്ഞു. ഒരു സിനിമതാരം പ്രതിഷേധത്തെ പിന്തുണച്ചാല്‍ അവര്‍ക്കെതിരെ ബിജെപി ട്വീറ്റ് ചെയ്യും, അവരുട സിനിമ ബഹിഷ്‌കരിക്കും, സന്ദര്‍ശനത്തെ സിനിമയുടെ പ്രചാരണ പരിപാടിയായി വ്യാഖ്യാനിക്കും. സിനിമയുടെ പ്രചാരണത്തിനായി അവള്‍ എങ്ങോട്ടാണ് പോകേണ്ടത് ? നാഗ്പൂരിലെ സംഘ് മുഖ്യാലയയിലേക്ക് (ആര്‍എസ്എസ് ആസ്ഥാനം) പോകണമോ?” കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.

‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജെഎന്‍യുവില്‍ പോകുമെന്നും വിദ്യാര്‍ഥികളുമായി സംസാരിക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ബിജെപി ദീപികയെ വിമര്‍ശിക്കുകയും അവരുടെ സിനിമയ്ക്കെതിരെ പ്രചാരണം നടത്തുകയുമാണ് ചെയ്തത്’- ഖേര പറഞ്ഞു.

രാജ്യത്തെ യുവതയെ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സര്‍ക്കാര്‍ മിനക്കെടുന്നില്ലെന്നും ഖേര കുറ്റപ്പെടുത്തി.

Top