പിങ്ക് പൊലീസുദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കണം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. പിങ്ക് പൊലീസുദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്.

നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. പരസ്യവിചാരണക്ക് ഇരയായ ജി. ജയചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മകളെയും തന്നെയും പൊലീസുദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്രകുത്തി അപമാനിച്ചതായി പരാതിയില്‍ പറയുന്നു.

മകളെ കേസില്‍ ഉള്‍പ്പെടുത്തുമെന്നും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. താനും മകളും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോധ്യപ്പെട്ടതു കൊണ്ടാണ് എതിര്‍കക്ഷി തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. എതിര്‍കക്ഷിയില്‍ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

 

Top