അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ സഹപ്രവര്‍ത്തകയെ വെടിവച്ചു കൊന്നു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ശിശുരോഗ വിദഗ്ദ്ധന്‍, സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. ടെക്സാസിന്റെ തലസ്ഥാനമായ ഹൂസ്റ്റണിലാണ് സംഭവം. 43കാരനായ ഭരത് നാരുമാഞ്ചി എന്ന ഇന്ത്യന്‍ വംശജനാണ് കാതറിന്‍ ഡോഡ്‌സണ്‍ എന്ന ശിശുരോഗവിദഗ്ദ്ധയെ വെടിവെച്ചു കൊന്നത്. ഇയാള്‍ക്ക് അടുത്തിടെ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു.

ചില്‍ഡ്രന്‍സ് മെഡിക്കല്‍ ഗ്രൂപ്പി(സിഎംജി)ന്റെ ഓഫീസിലേക്ക് തോക്കുമായി എത്തിയ ഇയാള്‍ കെട്ടിടത്തിനുള്ളിലുള്ളവരെ ബന്ദികളാക്കുകയായിരുന്നുവെന്ന് പോലീസിന്റെ പത്രക്കുറിപ്പ് ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കെട്ടിടത്തിനകത്ത് പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരേയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോഡ്‌സണെ വെടിവെച്ച ശേഷം ഭരത് സ്വയം വെടിവെച്ച് മരിച്ചതായാണ് പോലീസ് നിഗമനം.

ഒരാഴ്ച മുമ്പ് ഭരത് സിഎംജി ഓഫീസ് സന്ദര്‍ശിക്കുകയും സന്നദ്ധപ്രവര്‍ത്തനത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ, ഡോഡ്‌സണും നരുമാഞ്ചിയും തമ്മിലുള്ള ബന്ധം കണ്ടെത്താനോ അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല.

 

Top