ഗുവാഹാത്തി: ജീന്‍സ് ധരിച്ച് കടയില്‍ പ്രവേശിച്ചതിന്റെ പേരില്‍ യുവതിയെ അവഹേളിക്കുകയും തള്ളി പുറത്താക്കുകയും ചെയ്തതായി പരാതി. അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം. ബിസിഎ വിദ്യാര്‍ഥിയായ യുവതി ജീന്‍സ് ധരിച്ചതും ബുര്‍ഖ ധരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കടക്കാരന്‍ പുറത്താക്കിയത്. ഇതുചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ കടക്കാര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.
മൊബൈല്‍ ഫോണ്‍ കടയില്‍ ഇയര്‍ഫോണ്‍ വാങ്ങാനായി പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ കടയില്‍ കയറാന്‍ ഉടമയായ നൂറുല്‍ അമീന്‍ സമ്മതിച്ചില്ല. മാത്രമല്ല ബുര്‍ഖ ധരിക്കാതിരുന്നതിന്റെ പേരില്‍ അവഹേളിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കടയില്‍ നിന്ന് തള്ളി പുറത്താക്കുകയായിരുന്നു.
തന്റെ വീട്ടിലെ സ്ത്രീകളെല്ലാം ബുര്‍ഖ ധരിക്കാറുണ്ടെന്നും അത്തരക്കാര്‍ മാത്രം കടയില്‍ പ്രവേശിച്ചാല്‍ മതിയെന്നും കടയുടമ പറഞ്ഞെന്ന് പെണ്‍കുട്ടി പറയുന്നു. താന്‍ മോശം സ്ത്രീയാണെന്നും പറഞ്ഞു. സല്‍വാര്‍ കമ്മീസും ജീന്‍സും ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങളും ധരിക്കുന്നയാളാണ്. ബുര്‍ഖയോ ഹിജാബോ ധരിക്കുന്നത് മോശമാണെന്ന് ഒരിക്കലും പറയില്ല. പക്ഷേ അയാള്‍ക്ക് എന്റെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ അവകാശമില്ല. എന്റെ വസ്ത്രധാരണമല്ല എന്റെ സ്വഭാവത്തെ നിശ്ചയിക്കുന്നത്- യുവതി പറഞ്ഞു.
വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. എന്റെ മകളെ ജീന്‍സ് ധരിച്ചതിന്റെ പേരിലാണ് അവര്‍ കടയില്‍ നിന്ന് തള്ളി പുറത്താക്കിയത്. ഇവര്‍ പെണ്‍കുട്ടികളോട് ബുര്‍ഖയും ഹിജാബുമൊക്കെ ധരിക്കാന്‍ നിര്‍ബന്ധിച്ച് അസമില്‍ താലിബാന്‍ രീതി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.-അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും അസമിലാണ്. ഇവിടുത്തെ സംസ്‌കാരം പിന്തുടര്‍ന്നാണ് ജീവിക്കുന്നത്. എന്റെ മകള്‍ പഠിച്ചതൊക്കെയും സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. അസമീസ് സംസ്‌കാരം പഠിച്ചാണ് അവള്‍ വളര്‍ന്നത്. പക്ഷേ ഇത്തരക്കാര്‍ അവളെ ബുര്‍ഖയും ഹിജാബും ധരിക്കാന്‍ പറഞ്ഞ് താലിബാന്‍ രീതി പിന്തുടരാന്‍ നിര്‍ബന്ധിക്കുകയാണ്- പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
സംഭവം ചോദിക്കാനെത്തിയ അച്ഛനെ കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 25ന് നടന്ന സംഭവത്തില്‍ പരാതിയെത്തുടര്‍ന്ന് നുറുല്‍ അമിന്‍, സുഫിഖുല്‍ ഇസ്ലാം, റഫിഖുല്‍ ഇസ്ലാം എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ രാജന്‍ സിങ് അറിയിച്ചു.