ബുദ്ഗാമില്‍ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തില്‍; പിഴവ് സമ്മതിച്ച് വ്യോമസേന

ന്യൂഡല്‍ഹി: ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ ഇന്ത്യയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് വ്യോമസേനാ മേധാവി. ശ്രീനഗറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചത് വ്യോമസേനയുടെ പോര്‍വിമാനത്തില്‍ നിന്നുതിര്‍ത്ത മിസൈല്‍ കൊണ്ടാണെന്ന് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് രാകേഷ് കുമാര്‍ സിംഗ് ബദൗരിയ പറഞ്ഞു.

സംഭവത്തില്‍ ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് വ്യോമസേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്.

പാക്കിസ്ഥാനില്‍ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മിസൈല്‍ പതിച്ച ശേഷം രണ്ടായി പിളര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴെ വീണത്. തീഗോളമായി അത് താഴേക്ക് പതിക്കുന്നതും തൊട്ടുപിന്നാലെ ഗ്രാമീണര്‍ തടിച്ചു കൂടുന്നതുമുള്‍പ്പെട്ട ദൃശ്യങ്ങള്‍ വ്യോമസേനക്ക് ലഭിച്ചിരുന്നു.

ഇത് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് നേരത്തേ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായത്. നമ്മള്‍ തൊടുത്ത മിസൈല്‍ തന്നെയാണ് എംഐ17 വി2 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ തകര്‍ത്തത് എന്ന് വ്യക്തമായി – എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ് പറഞ്ഞു. ഉത്തരവാദിയായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top