ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് ; ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടി പ്രചരണത്തിനിറങ്ങും

ചെങ്ങന്നൂര്‍ : കോണ്‍ഗ്രസ്സ് നേതാവ് ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭനാ ജോര്‍ജ്ജ് പങ്കെടുക്കും. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭനാ ജോര്‍ജ്ജ് പ്രചരണത്തിനിറങ്ങും.

1991 ലാണ് ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് ആദ്യമായി മത്സരിക്കുന്നത്. സിറ്റിങ് എം.എല്‍.എയും മുന്‍ തെരഞ്ഞെടുപ്പില്‍ 15,703 വോട്ടുകളുടെ മികച്ച വിജയം കരസ്ഥമാക്കിയ മാമന്‍ ഐപ്പായിരുന്നു എതിരാളി. ശോഭന ജോര്‍ജ് 40,208 വോട്ടു നേടിയപ്പോള്‍ മാമന്‍ ഐപ്പിന് 36,761 വോട്ടു നേടാനേ കഴിഞ്ഞിരുന്നുള്ളൂ.

1996ലെ തെരഞ്ഞെടുപ്പിലും മാമന്‍ ഐപ്പിനെ പരാജയപ്പെടുത്തി.. 2001ല്‍ മൂന്നാം തവണ മത്സരത്തിനിറങ്ങിയപ്പോള്‍ സി.പി.ഐ.എമ്മിലെ കെ.കെ.രാമചന്ദ്രന്‍നായരായിരുന്നു പ്രധാന എതിരാളി. ശോഭന ജോര്‍ജ് 41,242 വോട്ടുകള്‍ നേടിയപ്പോള്‍ 39,777 വോട്ടുകള്‍ നേടാനേ രാമചന്ദ്രന്‍നായര്‍ക്കായുള്ളൂ.

2006, 2011 വര്‍ഷങ്ങളില്‍ ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ മത്സരിച്ചില്ല. 2006ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കെ.കരുണാകരനൊപ്പം ഡി.ഐ.സിയിലേക്കു മാറുകയായിരുന്നു.

പിന്നീടു കോണ്‍ഗ്രസിലേക്കു മടങ്ങിയെങ്കിലും കാര്യമായ പരിഗണന ശോഭനയ്ക്കു ലഭിച്ചിരുന്നില്ല. തന്നെ പരിഗണിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 2016 ലാണ് അവര്‍ പാര്‍ട്ടി വിടുന്നത്.

Top