ശിവഗിരിയില്‍ ഉദ്ഘാടനത്തിനെത്തിയ കണ്ണന്താനം തിരികളെല്ലാം ഒറ്റയ്ക്ക് തെളിച്ചു

alphons kannanthanam

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വിളക്കിലെ തിരികളെല്ലാം സ്വയം കത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത് എംപിയും വേദിയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അവസരം നല്‍കാതെ മന്ത്രിതന്നെ നിലവിളക്കിലെ തിരികള്‍ കത്തിച്ചുതീര്‍ത്തു.

അതേസമയം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മില്‍ വാക്‌പോരും ഉണ്ടായി. തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെയാണെന്നും സംസ്ഥാന പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷം തട്ടിയെടുത്തതില്‍ ഗൂഢ നീക്കം നടന്നിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ ഒരു തരത്തിലുള്ള സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളും ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്നോ സന്യാസിമാരുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്നു മറുപടിയായി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ പറഞ്ഞു. രാഷ്ട്രീയ സങ്കുചിത നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. സങ്കുചിത നിലപാടുകള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് കേരളത്തിനാണെന്നു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കണ്ണന്താനം പറഞ്ഞു.

Top