ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ ഫോണ്‍ തന്റേതെന്ന് പിഎസ്‍സി തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍

തിരുവനന്തപുരം : ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ ഫോണ്‍ തന്റേതെന്ന് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ ആറാം പ്രതി പ്രവീണ്‍. തെളിവ് നശിപ്പിക്കാന്‍ പാളയത്തെ ഒരു കടയില്‍ വിറ്റതാണെന്നും പ്രവീണ്‍ സമ്മതിച്ചു. ജയിലില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രവീണിന്റെ കുറ്റസമ്മതം.

ക്രമക്കേടിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളെല്ലാം നശിപ്പിച്ചുവെന്നായിരുന്ന പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

രണ്ടാം പ്രതി നസീം പിഎസ്എസി ചോദ്യപേപ്പര്‍ ഫോട്ടോയടുത്ത് ഒരു പ്രത്യേക ആപ്പ് വഴി പ്രവീണിന്റെ ഫോണിലേക്കാണ് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് ഉത്തരങ്ങള്‍ തിരികെ അയച്ചതും ഇതേ ഫോണില്‍ നിന്നായിരുന്നു. വിശദമായ അന്വേഷണത്തില്‍ പ്രവീണ്‍ മാസത്തവണ വ്യവസ്ഥയില്‍ പാളയം സ്റ്റാച്യൂവിലെ ഒരു കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് തെളിഞ്ഞു.

കടയിലെ വിവരം അനുസരിച്ച് ഇഎംഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം കിട്ടിയത്. യശ്വന്ത്പൂരിലെ ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുക്കുകയായിരുന്നു. ഉത്തരങ്ങള്‍ ചോര്‍ത്തിയശേഷം പ്രവീണ്‍ പാളയത്തെ ഒരു കടയില്‍ ഫോണ്‍ വില്‍ക്കുകയായിരുന്നു. അവിടെ നിന്നും കൈമാറിയാണ് ഫോണ്‍ ബെംഗളൂരുവിലെ തൊഴിലാളിക്ക് കിട്ടിയത്.

ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. ക്രൈംബ്രാഞ്ച് എസ്‌ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്ത്.

Top