രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവേസേന മുഖപത്രം സാമ്ന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നാണ് മുഖപത്രത്തില്‍ ശിവസേന ആരോപിക്കുന്നത്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധവും നീതികരിക്കാനാകാത്തതും വഞ്ചനയാണെന്നും സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ല. എന്നാല്‍ രാഷ്ട്രപതി ഭരണം ഇതിലേക്ക് വഴിതെളിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സാമ്നയില്‍ വിമര്‍ശനം ഉന്നയിക്കുന്നു.

ബിജെപി മെഹബൂബ മുഫ്തിക്കൊപ്പവും നിതീഷ് കുമാറിനൊപ്പവും പോയപ്പോള്‍ എന്താണ് സംഭവിച്ചതെന്നും സാമ്നയില്‍ ചോദ്യമുന്നയിക്കുന്നു. ഭഗവാന്‍ നീലകണ്ഠനെപ്പോലെ ഞങ്ങള്‍ വിഷം ആഗിരണം ചെയ്തു. ബിജെപി അവരുടെ വാക്ക് പാലിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇത്തരമൊരു നീക്കം നടത്തുകയില്ലായിരുന്നു. ശിവസേന പറയുന്നു.

അതേസമയം ഗവര്‍ണറുടെ നടപടിക്കെതിരെ അടിയന്തിര വാദം കേള്‍ക്കണമെന്ന ശിവസേനയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. ബുധനാഴ്ച അടിയന്തരസ്വഭാവത്തോടെ ഈ ഹര്‍ജി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ആവശ്യത്തിന് സമയം നല്‍കിയില്ലെന്നാണ് ശിവസേനയുടെ പരാതി.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചപ്പോള്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്. ഗവര്‍ണറുടെ ഈ നടപടി വിവേചനപരമാണെന്ന് ശിവസേന ഹര്‍ജിയില്‍ ആരോപിക്കുന്നു. ശിവസേനക്കായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതോടെയാണ് ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയ്ക്ക് ഭൂരിപക്ഷം തെളിയിക്കുന്നതിന് ഗവര്‍ണര്‍ 24 മണിക്കൂര്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കാന്‍ ശിവസേനക്കായിരുന്നില്ല. സമയം നീട്ടിനല്‍കണമെന്ന് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗവര്‍ണര്‍ ഇത് നിരസിക്കുകയായിരുന്നു.

Top