ഭൂരിപക്ഷം തെളിയിക്കുന്നതിന് സമയം നീട്ടി നല്‍കിയില്ല; ശിവസേന സുപ്രീംകോടതിയിലേയ്ക്ക്

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയിലേയ്ക്ക്. സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്നു കാട്ടിയാണ് ശിവസേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചപ്പോള്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്. ഗവര്‍ണറുടെ ഈ നടപടി വിവേചനപരമാണെന്ന് ശിവസേന ഹര്‍ജിയില്‍ ആരോപിക്കുന്നു.ശിവസേനക്കായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതോടെയാണ് ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയ്ക്ക് ഭൂരിപക്ഷം തെളിയിക്കുന്നതിന് ഗവര്‍ണര്‍ 24 മണിക്കൂര്‍ സമയം നല്‍കിയിരുന്നത്.എന്നാല്‍ ഈ സമയത്തിനുള്ളില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കാന്‍ ശിവസേനക്കായിരുന്നില്ല. സമയം നീട്ടിനല്‍കണമെന്ന് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗവര്‍ണര്‍ ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു. 24 മണിക്കൂര്‍ സമയം തന്നെയാണ് എന്‍സിപിക്കും നല്‍കിയിരിക്കുന്നത്.

തന്റെ പാര്‍ട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും മറ്റു രണ്ടു കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതിന് സമയം നീട്ടി നല്‍കണമെന്നുമാണ് ആദിത്യ താക്കറെ ഗവണറെ അറിയിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ഇത് നിരസിച്ചു. എന്‍സിപിക്ക് ഗവര്‍ണര്‍ നല്‍കിയ സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെ അവസാനിക്കും. ഇതിനിടെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Top