എന്‍സിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ട്; ശരദ് പവാര്‍

മുംബൈ: എന്‍സിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍സിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം.

170 എംഎല്‍എമാര്‍ ഒപ്പമുണ്ട്.ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും ശരത് പവാര്‍ പറഞ്ഞു.

പതിനൊന്ന് എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഇതില്‍ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരത് പവാര്‍ അവകാശപ്പെട്ടു. ആശയക്കുഴപ്പം കാരണമാണ് ഇവരെല്ലാം അജിത് പവാറിനൊപ്പം പോയത്. ഇവര്‍ മടങ്ങിയെത്തുമെന്നും ശരത് പവാര്‍ പറഞ്ഞു.

അജിത് പവാര്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

ഇന്നു രാവിലെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ സ്തംഭനാവസ്ഥയാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ചടങ്ങോടെ നാടകീയമായ ട്വിസ്റ്റിലെത്തിയത്. ശരത് പവാറിന്റെ എന്‍സിപി പിന്തുണയുണ്ടെന്നാണ് കരുതുന്നത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

സേനാ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതീക്ഷിച്ച് ഇരിക്കവെ ബിജെപി അവസരം കൊത്തിക്കൊണ്ടുപോയതോടെ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്ന് ഇരിക്കുകയാണ്.

Top