ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. റിട്ട് ഹർജിയിൽ ഇന്നു തന്നെ വാദം കേൾക്കണമെന്നും ആവശ്യമുണ്ട്. ഫഡ്നാവിസിനെതിരെയും അജിത് പവാറിനെതിരെയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം വിശ്വാസ വോട്ടെടുപ്പ് വരെ എംഎല്‍എമാരെ മാറ്റി നിര്‍ത്താനാണ് തീരുമാനം. ശരത് പവാര്‍ വിളിച്ചു ചേര്‍ത്ത എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ 42 പേര്‍ പങ്കെടുത്തിരുന്നു. അജിത് പവാറിനെ പിന്തുണച്ച ധനഞ്ജയ് മുണ്ഡയും യോഗത്തിലെത്തി.
12 പേര്‍ യോഗത്തിലെത്തിയില്ല. 7 എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്കെത്തിച്ചിരുന്നു. ശിവസേന എംഎല്‍എമാരെ നേരത്തെ തന്നെ ഹോട്ടലിലേക്ക മാറ്റിയിരുന്നു. മുംബൈയിലെ ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ ബിജെപിയോടൊത്തു സര്‍ക്കാരുണ്ടാക്കിയതില്‍ എന്‍സിപി നേതാവ് അജിത് പവാറിന്റെ വിശദീകരണവും പുറത്തുവന്നിരുന്നു. തുടര്‍ച്ചയായ ചര്‍ച്ചകളില്‍ മനം മടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അജിത് പവാര്‍ പ്രതികരിച്ചു.