കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന് അധിക ആയുസില്ലെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിനെതിരെ ബിജെപി വീണ്ടും രംഗത്ത്. ത്രിതലകക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാകുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

വെറും അവസരവാദ രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം.ഈ മൂന്ന് പാര്‍ട്ടികളും മൂന്ന് വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്നവരാണ്. അതിനാല്‍ തന്നെ ഇവര്‍ മൂവരും ഉള്‍പ്പെട്ട സര്‍ക്കാരാണ് രൂപീകരിക്കപ്പെടുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ ഇന്ന് വൈകിട്ട് നടക്കാനിരിക്കെയാണ് ഗഡ്കരിയുടെ പരിഹാസം കലര്‍ന്ന വാക്കുകള്‍.

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാക്കുകയാണ് ശിവസേന. മുംബൈയില്‍ ശിവസേന എംഎല്‍എമാരുടെ യോഗം പൂര്‍ത്തിയായി. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേന എംഎല്‍എമാര്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വവും അവസാനഘട്ട ചര്‍ച്ചകളിലാണ്. ശിവസേനയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.

Top