പാകിസ്താനിലേക്കുള്ള കപ്പൽ മുംബൈയിൽ പിടികൂടിയ സംഭവം: ചരക്ക് അയച്ച വിലാസത്തിൽ​ പൊരുത്തക്കേടെന്ന് അധികൃതർ

ആണവായുധത്തിന് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളെന്ന് സംശയിക്കുന്ന ചരക്കുമായി ചൈനയിൽനിന്ന് പാകിസ്താനിലേക്ക് വന്ന കപ്പൽ മുംബൈ ജെ.എൻ.പി.ടി തുറമുഖത്ത് പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ചൈനയിൽനിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് വന്ന കപ്പലാണ് കസ്റ്റംസ് പിടികൂടിയത്. ജനുവരി 23നാണ് കപ്പൽ പിടിച്ചെടുത്തത്. ചരക്ക് അയച്ച വിലാസത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

യന്ത്രഭാഗങ്ങൾ പരിശോധിച്ച ഡി.ആർ.ഡി.ഒ സംഘം പാകിസ്താന്റെ ആണവ പദ്ധതികളിൽ ഉപയോഗിക്കാൻ എത്തിച്ചതാണ് ഇവയെന്ന് സ്ഥിരീകരിച്ചു. ചൈനയിലെ ഷെഖോ തുറമുഖത്തുനിന്ന് ചരക്ക് കയറ്റിയ മാൾട്ടയുടെ പതാകയുള്ള കപ്പലാണ് പിടിയിലായത്. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യാത്ര ഭാഗങ്ങൾ കണ്ടെത്തിയത്.

പാകിസ്താൻ്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് ഇവ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (ഡി.ആർ.ഡി.ഒ) സംഘം ചരക്കുകൾ പരിശോധിച്ചു. കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ ഇതിൽനിന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

സിവിലിയൻ, സൈനിക ഉപയോഗങ്ങൾക്കുള്ള വസ്തുക്കളുടെ വ്യാപനം രാജ്യാന്തരമായി നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളിൽ ഒന്നാണ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ. ഇന്ത്യ അടക്കം 42 രാജ്യങ്ങൾ 1996ലെ വസനാർ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഉത്തര ​കൊറിയയുടെ ആണവ പദ്ധതികളിൽ സി.എൻ.സി മെഷീനുകൾ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.

Top