വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെന്‍ ഹുവ 29ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെന്‍ ഹുവ 29ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടി. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ വൈകിയതോടെയാണ് കാലതാമസമുണ്ടായത്. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് അനിശ്ചിതത്വത്തില്‍ ആയതോടെ മൂന്ന് ദിവസമാണ് കപ്പല്‍ പുറംകടലില്‍ കിടന്നത്.

കപ്പല്‍ പുറംകടലില്‍ കിടന്ന ഓരോ ദിവസവും നഷ്ടം 19 ലക്ഷം രൂപയോളമാണ്. ഷെന്‍ ഹുവ 29 ഇന്ത്യാ തീരത്ത് എത്തിയത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ബര്‍ത്തിംഗ് നിശ്ചയിച്ചിരുന്നത്. തുറമുഖത്ത് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കാത്തിരുന്നിട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാതായതോടെ അന്നത്തെ ബര്‍ത്തിംഗ് ഉപേക്ഷിക്കുകയായിരുന്നു.

ഫെബ്രുവരിക്ക് മുമ്പായി ക്രെയ്‌നുകളുമായി ഇനി ആറ് കപ്പല്‍ കൂടി എത്തും. ഓരോ കപ്പലിനും പ്രത്യേകം പ്രത്യേകം അനുമതി വേണം. ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചപ്പോള്‍ കേന്ദ്രത്തിന് കേരളം കത്തെഴുതിയിരുന്നു. പക്ഷെ നിലവില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

Top