ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ യമുനാ തീരത്ത് സംസ്‌കരിച്ചു

ന്യൂഡല്‍ഹി:ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ആയിരങ്ങളെ സാക്ഷിയാക്കി ഡല്‍ഹി നിസാമുദീനിലെ നിഗം ബോധ്ഘട്ടിലായിരുന്നു സംസ്‌കാരം.

ഉച്ചയോടെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.

ഹൃദയാഘതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്ന് ഷീലാ ദീക്ഷിതിനെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് 3.15 ന് വീണ്ടും ഹൃദയാഘാതമുണ്ടാവുകയും 3.55 ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.കേരളസര്‍ക്കാരിന് വേണ്ടി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പുഷ്പചക്രം അര്‍പ്പിച്ചു.

Top