ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ ഐസിയുവില്‍; ഒരു കുട്ടിയുടെ നില ഗുരുതരം

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരിൽ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ചെറുവത്തൂരിലെ കൂൾബാർ സന്ദർശിച്ചു.

വിദേശത്തുള്ള കൂൾ ബാർ ഉടമയ്‌ക്കെതിരെയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഉടമയെ പ്രതി ചേർക്കും. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമതൊരാൾ ഒളിവിലാണ്. ഐഡിയൽ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിൽ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരാണ് അറസ്റ്റിലായത്.

മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്.

Top