തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയ്‌ക്കെതിരെ റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിച്ചു കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ട്. ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.
റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിച്ചു ശശികല, രണ്ടു ഷോപ്പിങ് മാളുകള്‍, ഒരു സോഫ്റ്റ് വെയര്‍
കമ്പനി, ഷുഗര്‍ മില്‍, റിസോര്‍ട്ട്, പേപ്പര്‍ മില്‍, 20 കാറ്റാടിപാടങ്ങള്‍ എന്നിവ വാങ്ങിയത് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2017 നവംബറില്‍ ശശികലയുടെ അടുത്ത ബന്ധു കൃഷ്ണപ്രിയയുടെയും അഭിഭാഷകന്‍ എസ്. സെന്തിലിന്റെയും വീടുകളില്‍ നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കിട്ടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുവരും ശശികലയ്‌ക്കെതിരെ മൊഴി നല്‍കുകുയും ചെയ്തു.
കൃഷ്ണപ്രിയയുടെ ഫോണില്‍ ചില പ്രധാന വ്യവസായികളുടെ പേരും അതിനു നേരെ വന്‍ തുകകള്‍ രേഖപ്പെടുത്തിയ പേപ്പറിന്റെ ചിത്രവുമുണ്ടായിരുന്നു. ഇതു ശശികലയുടെ നിര്‍ദേശപ്രകാരം നശിപ്പിച്ച പേപ്പറിന്റെ ചിത്രമാണെന്നു കൃഷ്ണപ്രിയ മൊഴി നല്‍കകയും ചെയ്തു.
സെന്തിലിന്റെ വീട്ടില് നടത്തിയ പരിശോധനയില്‍ നോട്ട് റദ്ദാക്കലിനു ശേഷം വന്‍ തുകകളുമായി ബന്ധപ്പെട്ട കണക്കുകളാണ് കണ്ടെത്തിയത്. ഇരുവരും ശശികലയ്‌ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ശശികല കോടതിയെ സമീപിച്ചു. ഇതിനെ എതിര്‍ത്തു ആദായന നികുതി വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്.