കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും.കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ സാന്നിദ്ധ്യം മുസ്ലീം ലീഗ് അണികളിലുള്‍പ്പെടെ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.

മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ പരിപാടിയില്‍ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമര്‍ശത്തെച്ചൊല്ലി ഏറെ പഴികേട്ട ശേഷമാണ് കോണ്‍ഗ്രസ് കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിക്കുന്നത്. പ്രസ്താവനയില്‍ തരൂര്‍ വിശദീകരണം നല്‍കുകയും കെപിസിസി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ലീഗ് നേതാക്കള്‍ക്ക് ഒപ്പം ശശി തരൂര്‍ വേദി പങ്കിടുമ്പോള്‍ എതിര്‍പ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇക്കാര്യമുള്‍പ്പെടെ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

കടപ്പുറത്ത് ഇരുപത്തിമൂന്നിന് നടക്കുന്ന റാലിയില്‍ അരലക്ഷത്തിലേറെ പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. സിപിഎം ഉള്‍പ്പെടെ പലസ്തീന്‍ നിലപാടില്‍ നിരന്തര വിമര്‍ശനം കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാകും കടപ്പുറത്തെ കോണ്‍ഗ്രസ് റാലി. അതിനാല്‍ത്തന്നെ കൂടുതല്‍ വിവാദങ്ങളുണ്ടാകാതെ റാലി നടത്താനാണ് നേതാക്കളുടെ നിര്‍ദ്ദേശം.

Top