നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരിടണം; ശശി തരൂര്‍

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിടണമെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി. ആസ്ഥാനത്ത് നടന്ന കരുണാകരന്‍ സെന്റര്‍ മന്ദിര നിര്‍മാണ പ്രവര്‍ത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ തരൂര്‍ പറഞ്ഞു.

കെ. കരുണാകരനാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും ശശി തരൂര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനം ഭരിക്കുന്നവര്‍ വിമാനത്താവളത്തെ എതിര്‍ത്തവരാണ്. അവരിപ്പോള്‍ അതില്‍ സഞ്ചരിച്ച് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

‘രാജ്യത്തെ 80 ശതമാനം എയര്‍പോര്‍ട്ടുകളുടെയും പേരുകള്‍ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ കരുണാകരന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നാക്കുന്നതില്‍ മടിക്കണ്ടതില്ല. ആദ്യമായി ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച വ്യക്തിയാണ് കരുണാകരന്‍.

തിരുവനന്തപുരത്ത് വരുമ്പോള്‍ എല്ലാ മാസവും ഊണിനായോ സംസാരിക്കാനായോ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. പല ഉപദേശങ്ങളും തന്നിരുന്നു. എന്റെ ആദ്യത്തെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു. നിലവില്‍ സംസ്ഥാനം ഭരിക്കുന്നവര്‍ എയര്‍പോര്‍ട്ടിനെ എതിര്‍ത്തവരാണ്. അവരിപ്പോള്‍ അതില്‍ സഞ്ചരിച്ച് ആസ്വദിക്കുന്നു’- ശശി തരൂര്‍ പറഞ്ഞു.

Top