കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂ‍ർ

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂ‍ർ എം പി. പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച് താൻ നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. എന്നാൽ താൻ മത്സരിക്കാനില്ല. മറ്റുള്ളവർ മുൻപോട്ട് വരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത് തരൂർ കമ്മിറ്റിയിലേക്ക് വരുമോ എന്നതാണ്. അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് തരൂർ ഇപ്പോൾ. പരമാവധി തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എന്നാൽ തെരഞ്ഞെടുപ്പ് കോൺ​​ഗ്രസിന് അനിവാര്യമെന്ന നിലപാട് വ്യക്തമാക്കുകയാണ് തരൂർ.

പ്രവർത്തക സമതിയിലേക്കില്ല. തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ആക്കാര്യത്തിൽ താൻ അല്ല പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചത് പാർട്ടിയെ ബലപ്പെടുത്തിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് എത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.

തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ നേതാക്കൾ സമീപിച്ചെങ്കിലും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർ​ജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല. ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞിരുന്നു.

അതേസമയം, തരൂരിന് കേരളത്തിൽ നിന്ന് പിന്തുണ ഏറുകയാണ്. തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ ഖർഗയെ കണ്ടു. മുരളീധരന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് സാധ്യത ഉണ്ട്. ഹൈബി ഈഡൻ എംപി, അനിൽ ആന്‍റണി അടക്കമുള്ള യുവ നിരയും തരൂരിനായി കാർത്തി ചിദംബരവും സൽമാൻ സോസും കത്ത് നൽകും.

അതേസമയം കേരള നേതൃത്വം ശശി തരൂരിനെ എതിർക്കാനാണ് സാധ്യത. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് തരൂരിനെ താൽപര്യമില്ല. അതുകൊണ്ട് തന്നെ തരൂരിനായി വാദിക്കാൻ അവരുണ്ടാകില്ല. പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ. പരിഗണിക്കുകയാണെങ്കിൽ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം.

റായ്പൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിന് ഇനി 8 ദിവസം മാത്രമാണ് ഉള്ളത്. പ്രവർത്തക സമിതിയിലേക്ക് 12പേരെ ആണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എ കെ ആൻറണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

Top