‘പണ്ടു നടന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ കാര്യമില്ല’; ശശി തരൂർ

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇനിയും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിൽ കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സുപ്രീം കോടതി തീർപ്പു കൽപ്പിച്ച വിഷയമാണിത്. സുപ്രീം കോടതിയുടെ തീരുമാനത്തോട് എതിർപ്പുള്ളവർ ഉണ്ടാവാം. എന്നാൽ അത് ഇനിയും ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്ന് തരൂർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റർ അനിൽ ആന്റണി രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്. പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ചു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതിൽ കാര്യമില്ലെന്ന് തരൂർ പറഞ്ഞു. അനിൽ ആന്റണി മികച്ച ആശയങ്ങളുള്ള, നല്ല രീതിയിൽ പ്രവർത്തിക്കുന്നയാളാണ്. രാജിയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാനില്ല.

രാജ്യത്തു നടക്കുന്ന വിവാദങ്ങളിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് തന്റെ പക്ഷം. എന്നാൽ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര നടപടിയോട് ഒരു തരത്തിലും യോജിക്കാനാവില്ല. അത് അഭിപ്രായ സ്വതന്ത്ര്യത്തെ ഇല്ലാതാക്കലാണ്. ബിബിസിക്ക് അവർ കണ്ടെത്തിയ കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, നമുക്ക് അതു കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. സർക്കാർ വിലക്കിയില്ലെങ്കിൽ ഇത്രയും പേർ ഡോക്യുമെന്ററി കാണില്ലായിരുന്നെന്ന് തരൂർ പറഞ്ഞു.

ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന, അനിൽ ആന്റണിയുടെ അഭിപ്രായത്തോടു യോജിപ്പില്ല. അത് അപക്വമാണ്. രാജ്യത്തിന്റെ പരമാധികാരം അങ്ങനെയൊന്നും ഇല്ലാതാവുന്ന ഒന്നല്ല. ഡോക്യുമെന്ററി രാജ്യസുരക്ഷയെ ബാധിക്കുമെന്ന സർക്കാർ വാദത്തോടും യോജിക്കാനാവില്ലെന്ന് തരൂർ പറഞ്ഞു.

Top