കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല

കോഴിക്കോട് :കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ തരൂരിന്റെ പേരില്ല. വര്‍ക്കിംഗ് കമ്മറ്റി അംഗമെന്ന നിലയ്ക്ക് തരൂരെത്തിയാല്‍ പലരില്‍ ഒരാളായി ഊഴത്തിന് കാത്തിരിക്കേണ്ടി വരും

23ന് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക, കെ സുധാകരന്‍ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രഭാഷകര്‍. തരൂരിന് പ്രത്യേക റോളൊന്നും റാലിയില്‍ നല്‍കാന്‍ ഇതേ വരെ ആലോചനയില്ല. പ്രവര്‍ത്തകസമതി അംഗമെന്ന രീതിയില്‍ തരൂരെത്തിയാല്‍ പല പ്രഭാഷകരില്‍ അവസാന ഊഴം മാത്രമാണ് ലഭിക്കുക. തരൂരിന്റെ ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ വീണ്ടും അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട് .കെ മുരളീധരനും എംഎം ഹസനുമടക്കമുള്ള മുന്‍ കെപിസിസി പ്രസിഡണ്ടുമാര്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.

തരൂര്‍ നിലപാട് ആവര്‍ത്തിക്കാനോ വിശദീകരിക്കാനോ സാധ്യതയുണ്ട്. അത് തലവേനയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. എന്നാല്‍ തരൂരിനെ മനപൂര്‍വ്വം ഒഴിവാക്കാനാകില്ല. പരിപാടിയെക്കുറിച്ച് അറിയിക്കും. കുടുംബപരമായ ചടങ്ങ് ഉള്ളതിനാല്‍ തരൂര്‍ എത്താന്‍ സാധ്യതയില്ല. പ്രത്യേകിച്ച് റോളൊന്നുമില്ലാതെ അവസാന പ്രാസംഗികനാകാനും തരൂര്‍ താല്പര്യം കാണിച്ചേക്കില്ല. സ്വാഗത സംഘം യോഗം ചേര്‍ന്ന് റാലി നടത്തിപ്പുമായി മുന്നോട്ട് നീങ്ങുകയാണ് കോഴിക്കോട്ടെ സംഘാടകസമിതി.

Top