ഐടി സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് ശശി തരൂരിനെ മാറ്റി

ഡൽഹി: പാർലമെന്റ്‌ ഐടി സ്റ്റാന്ഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സ്ഥാനത്തു നിന്ന് ശശി തരൂർ എംപിയെ മാറ്റി. ശിവസേനാ നേതാവ് പ്രതാപ് റാവു ജാദവ് ആണ് പുതിയ ചെയർമാൻ. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഐടി സ്റ്റാന്റിംഗ് കമ്മറ്റിക്ക് പുറമെ ആഭ്യന്തര കാര്യം, ശാസ്ത്ര സാങ്കേതികം ഉൾപ്പെടെയുളള സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരെയും മാറ്റിയിട്ടുണ്ട്.

പുതിയ അഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി ബിജെപി രാജ്യസഭാ എംപി ബ്രിജ്ലാലിനെയും, വിദ്യാഭ്യാസം, കായികം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി ബിജെപി എംപി വിവേക് താക്കൂറിനെയും തെരഞ്ഞെടുത്തു. ശാസ്ത്ര സാങ്കേതികം, വനം പരിസ്ഥിതി സ്ഥാൻഡിങ് കമ്മറ്റിയുടെ ചെയർമാൻ കോണ്ഗ്രസ് എംപി ജയറാം രമേശ് ആണ്.

തരൂരിനെ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യത്തിൽ നേരത്തെ തന്നെ കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തിയിരുന്നു. പാർലമെന്റിന്റെ രാസവളം കമ്മിറ്റിയുടെ ചെയർമാൻ പദവി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നതടക്കമുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐടി കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കുന്നതെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. വിഷയത്തിൽ ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രജ്ഞൻ ചൌധരി സ്പീക്കർ ഓം ബിർളയ്ക്കടക്കം കത്തയക്കുകയും ചെയ്തിരുന്നു.

Top