കോവിഡ് ഭീതി; ഓഹരി വിപണിയില്‍ വന്‍ നഷ്ടം

sensex

മുംബൈ: പുതിയ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ നഷ്ടം. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്സിന് 1,406.73 പോയന്റാണ് നഷ്ടമായത്. തുടര്‍ച്ചയായി ആറു ദിവസം നീണ്ടുനിന്ന റാലിക്കു ശേഷമാണ് ഇത്.

സെന്‍സെക്സ് 45,553.93 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 432.10 പോയന്റ് താഴ്ന്ന് 13,328.40ലുമെത്തി. ആഗോള വിപണികളിലെ സാഹചര്യം മുന്നില്‍കണ്ട് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതാണ് വിപണിയെ ബാധിച്ചത്. യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതാണ് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ പ്രേരണയായത്.

ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ 580 ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 163 ഓഹരികള്‍ക്ക് മാറ്റമില്ല. ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ഹിന്‍ഡാല്‍കോ, ഐഒസി ഉള്‍പ്പെടെ നിഫ്റ്റി 50തിലെ എല്ലാ ഓഹരികളും നഷ്ടം നേരിട്ടു.

പൊതുമേഖല ബാങ്ക് സൂചിക ഏഴു ശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, വാഹനം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സൂചികകള്‍ 4-5 ശതമാനവും കൂപ്പുകുത്തി. ഇനിയൊരു ആരോഗ്യപ്രതിസന്ധി ഉണ്ടായാല്‍ അതിനെ മറികടക്കുക എന്നത് വളരെ ശ്രമകരമായിരിക്കും.

Top