കൊച്ചി: കൊച്ചിയിൽ ഷെയർ ഓട്ടോ പദ്ധതിക്ക് അനുമതി. ഇനി മുതൽ കുറഞ്ഞ ചെലവിൽ കൊച്ചിയിലെ യാത്രക്കാർക്ക് സഞ്ചരിക്കാം. ജില്ലാ കളക്ടര്‍ രേണു രാജിന്റെ അധ്യക്ഷതയില്‍ നടന്ന എറണാകുളം റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഷെയർ ഓട്ടോ പദ്ധതിക്ക് അനുമതി നല്‍കിയത്.
മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഷെയര്‍ ഓട്ടോകളില്‍ എത്ര പേര്‍ക്ക് യാത്ര ചെയ്യാം, ഏതൊക്കെ സ്ഥലങ്ങളില്‍ ഷെയർ ഓട്ടോ വേണം, നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണനെ ചുമതലപ്പെടുത്തി.
തൃക്കാക്കര പൈപ്പ് ലൈന്‍ ജങ്ഷനിലെ രണ്ട് ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. നിലവിലെ സ്ഥലത്തുനിന്ന് 40, 80 മീറ്റർ ദൂരെ മാറ്റി സ്ഥാപിക്കാനാണ് തീരുമാനിച്ചത്.ഇതുകൂടാതെ ട്രിപ്പ് മുടക്കിയ രണ്ട് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. പൂത്തോട്ട – ആലുവ റൂട്ടിലും പെരുമ്പടപ്പ് – ഫോര്‍ട്ട്‌കൊച്ചി റൂട്ടിലും സര്‍വീസ് നടത്തിയിരുന്ന ബസുകളുടെ പെര്‍മിറ്റാണ് റദ്ദാക്കിയത്.