ശാരദാ ചിട്ടിതട്ടിപ്പ് കേസ്: മമത ബാനര്‍ജിയുടെ വിശ്വസ്ഥന്റെ അറസ്റ്റ് ഉടന്‍

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത മുന്‍ പൊലീസ് കമീഷണര്‍ രാജീവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. അറസ്റ്റില്‍നിന്നുള്ള സംരക്ഷണം കോടതി പിന്‍വലിച്ചു.

വന്‍ തുക നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014ല്‍ രജിസ്റ്റര്‍ ചെയ്ത ശാരദാ ചിട്ടിതട്ടിപ്പ് കേസ്.

കേസില്‍ സി.ബി.ഐയാണ് രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചെന്നാണ് സി.ബി.ഐ പറയുന്നത്.

സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 ഓളം കമ്പനികളുടെ കണ്‍സോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം
സി.ബി.ഐയെ ഏല്‍പ്പിച്ചത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍.

സുപ്രീം കോടതി തന്നെ നിര്‍ദേശിച്ച്‌ കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. കേസ് മമത സര്‍ക്കാറിനെതിരായ വലിയ രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നു. പിന്നീട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനാണ് കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രാജീവ് കുമാറിനെ ചോദ്യം ചെയ്താല്‍ നിരവധി വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് സിബിഐ.

Top