ജെഡിയു രാജ്യസഭാ നേതൃസ്ഥാനത്തു നിന്ന് ശരത് യാദവിനെ നീക്കി

ബീഹാര്‍: ജെഡിയു രാജ്യസഭാ നേതൃസ്ഥാനത്തു നിന്ന് ശരത് യാദവിനെ നീക്കി.

പകരം നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍.പി.പി.സിങ് രാജ്യസഭാകക്ഷി നേതാവാകും.

ഇതിനെത്തുടര്‍ന്ന്, ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട കത്ത് കൈമാറിയെന്നും ജെഡിയു ബിഹാര്‍ പ്രസിഡന്റ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ നടപടികള്‍ തുടരുന്ന ഒരു വ്യക്തിക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തെന്നും ജെഡിയു നേതൃത്വം അവകാശപ്പെട്ടു.

ജെഡിയു-എന്‍ഡിഎ സഖ്യത്തിലെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിനെ എന്‍ഡിഎ സഖ്യത്തിലേക്ക് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ഷണിച്ചിരുന്നു.

അമിത് ഷായുടെ ക്ഷണത്തോടുള്ള ജെഡിയുവിന്റെ ഔദ്യോഗിക പ്രതികരണം ഈ മാസം 19ന് പട്‌നയില്‍ നടക്കുന്ന ജെഡിയു എക്‌സിക്യൂട്ടിവിന് ശേഷമേ ഉണ്ടാകൂവെന്നാണ് കരുതുന്നത്.

ജെഡിയു മോദി സര്‍ക്കാരിന്റെ ഭാഗമാകുമോ എന്നു ചോദിച്ചപ്പോള്‍ അത് സ്വാഭാവികമല്ലേ എന്നായിരുന്നു ഒരു മുതിര്‍ന്ന ജെഡിയു നേതാവിന്റെ പ്രതികരണം. ബിഹാറില്‍ രണ്ടു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കേന്ദ്രത്തിലും അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ കൂട്ടുപിടിച്ച് ജെഡിയു ബിഹാറില്‍ ഭരണത്തിലേറിയതിനോട് മുതിര്‍ന്ന ജെഡിയു നേതാവ് ശരദ് യാദവിന് വലിയ എതിര്‍പ്പാണുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏതാനും ആഴ്ചകളായി തുടരുന്നുമുണ്ടായിരുന്നു.

മഹാസഖ്യത്തിനാണ് ബിഹാറിലെ ജനങ്ങള്‍ വോട്ടു ചെയ്തതെന്നും, താന്‍ ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശരദ് യാദവ് കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍, ശരദ് യാദവിന് സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു നിതീഷിന്റെ മറുപടി. ഇത്തരത്തില്‍ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ശരത് യാദവിനെ സ്ഥാനത്തു നിന്നും നീക്കിയത്.

Top