ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവുള്‍പ്പടെ ആറ് പ്രതികള്‍ക്ക് വധശിക്ഷ

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവ് അടക്കം ആറ് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.

കൗസല്യയുടെ ഭര്‍ത്താവായ ദലിത് യുവാവ് ശങ്കറാണ് കൊല്ലപ്പെട്ടത്.

കൗസല്യയുടെ അമ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.

ഉദുമലപേട്ട മാര്‍ക്കറ്റിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പുറകില്‍ നിന്ന് വെട്ടുകയായിരുന്നു.

യുവാവ് തല്‍ക്ഷണം മരിച്ചു. യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് ഇരുവരേയും വെട്ടിയത്.

കൊല്ലപ്പെട്ട ശങ്കര്‍ പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കൗസല്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹശേഷം കുമാരലിംഗത്തുള്ള ശങ്കറിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

Top