കെ എല്‍ രാഹുലിനെ വിമർശിച്ച് ഷെയ്‌ന്‍ വാട്‌സണ്‍

മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ കെ എല്‍ രാഹുലിനെതിരെ നാളുകളായി വിമര്‍ശനം ശക്തമാണ്. ഐപിഎല്ലിലും സമാന വിമര്‍ശനം രാഹുല്‍ നേരിട്ടിരുന്നു. പിച്ചിനെ പഴിക്കാമെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20യിലും രാഹുലിന്റെ മെല്ലപ്പോക്ക് ചില ആരാധകരെയെങ്കിലും പ്രകോപിപ്പിച്ചു. അതിനാല്‍ തന്നെ ലോകകപ്പ് അടുത്തിരിക്കെ ശൈലി മാറ്റാന്‍ രാഹുല്‍ തയ്യാറാവണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസീസ് മുന്‍ ഓള്‍റൗണ്ടർ ഷെയ്‌ന്‍ വാട്‌സണ്‍.

‘കെ എല്‍ രാഹുല്‍ എന്‍റെ ഫേവറേറ്റ് ബാറ്റര്‍മാരില്‍ ഒരാളാണ്. തന്‍റെ ഏറ്റവും മികച്ച ഫോമിലും ആക്രമിച്ചും കളിക്കുമ്പോള്‍ നിയന്ത്രണം ലഭിക്കുന്ന താരം. രാഹുല്‍ കഴിവുള്ള താരമാണ്. ലോകത്തെ മികച്ച ബൗളര്‍മാര്‍ക്കെതിരെ ഗ്രൗണ്ടിന്‍റെ നാലുപാടും കളിക്കാന്‍ രാഹുലിനാവും. ഒന്നും നഷ്‌ടപ്പെടാനില്ലാത്ത തരത്തില്‍ രാഹുല്‍ ബാറ്റ് ചെയ്യുന്നത് ഇഷ്‌ടപ്പെടുന്നു. അപ്പോള്‍ അധികം സാഹസികയില്ലാതെ തന്നെ 180 സ്ട്രൈക്ക് റേറ്റില്‍ അയാള്‍ക്ക് റണ്‍സ് കണ്ടെത്താനാവും. ഈ രീതിയില്‍ ഓസ്ട്രേലിയയില്‍ കളിക്കാനായാല്‍ ഒട്ടേറെ ബൗളര്‍മാര്‍ പ്രതിസന്ധിയിലാവും’ എന്നും ഷെയ്‌ന്‍ വാട്‌സണ്‍ പറഞ്ഞു.

ജസ്പ്രീത് ബുമ്രയുടെ കാര്യത്തിലും ചിലത് വാട്‌സണിന് പറയാനുണ്ട്. ‘ലോകോത്തര ബൗളറാണ് ബുമ്ര. ആക്രമണോത്സുകതയോടെ കളിക്കാനും സ്‌കോര്‍ പ്രതിരോധിക്കുന്നതിലും മികവുള്ള അപൂര്‍വം ചില ബൗളര്‍മാരില്‍ ഒരാള്‍. അദ്ദേഹത്തിന് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. വലിയ നഷ്ടം തന്നെയായിരിക്കും’ എന്നും വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Top