ഷെയിനെതിരെ കടുത്ത നടപടിയുമായി നിര്‍മാതാക്കള്‍ ; എല്ലാ ചിത്രങ്ങളില്‍നിന്നും പിന്മാറും

കൊച്ചി : സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ചതിന് നടന്‍ ഷെയിന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍നിന്നും നിര്‍മാതാക്കള്‍ പിന്മാറും.

അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിൻകാരണം മുടങ്ങിയതെന്ന് നിർമാതാക്കൾ ആരോപിക്കുന്നു. ഇതോടെയാണ് ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്ക് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നതും. കൂടുതൽ നടപടികൾ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

സിനിമ പൂര്‍ത്തിയാക്കും മുന്‍പ് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയാണ് ഷെയിന്‍ നിര്‍മാതാവിനെയും സംവിധായകനെയും വെട്ടിലാക്കിയിരുന്നത്. സിനിമയുടെ സെറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷെയ്ന്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു.

വെയില്‍ സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍. കഥാപാത്രത്തിനായി നീട്ടി വളര്‍ത്തിയ മുടി വെട്ടിയത് സിനിമയുടെ ചിത്രീകരണം മുടക്കാനെന്നാരോപിച്ച് നിര്‍മ്മാതാവ് ജോബി വധഭീഷണി മുഴക്കുന്നുവെന്ന ആരോപണം ഷെയ്ന്‍ തന്നെയായിരുന്നു ഉന്നയിച്ചത്.

എന്നാല്‍ പ്രതിഫല തര്‍ക്കമാണെന്നായിരുന്നു ജോബിയുടെ വാദം. ഇതിനിടെ താരസംഘടന ഇടപെട്ട് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തോട് താരം സഹകരിക്കുന്നില്ലെന്ന് ആരോപണവുമായ സംവിധായകന്‍ ശരത് മേനോനും രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോബി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ന്‍ മുടിവെട്ടി പുതിയ സ്‌റ്റൈല്‍ സ്വീകരിച്ചത്.

Top