സിനിമാ സംഘടനകൾ കോടതി ചമയരുത്, വിലക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം

രു സിനിമാ സംഘടനയും, കോടതിയും സര്‍ക്കാരും ചമയരുത്. അത് ഈ ജനാധിപത്യ രാജ്യത്ത് വിലപ്പോവുകയില്ല.

നടന്‍ ഷെയ്ന്‍ നിഗമിനെ സിനിമയില്‍ അഭിനയിപ്പിക്കില്ലന്ന് പറയാന്‍ എന്ത് അവകാശമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്ളത്. ഷെയിനിന് എതിരെ പരാതി ഉണ്ടെങ്കില്‍ അതിന് നിയമാനുസൃതമായ മാര്‍ഗ്ഗത്തിലൂടെയാണ് പരിഹാരം തേടേണ്ടത്. അവിടെ താരത്തിന് തന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരവുമുണ്ട്. ചര്‍ച്ചകള്‍ കൊണ്ട് പരിഹാരമില്ലങ്കില്‍ ആ മാര്‍ഗ്ഗമാണ് നിര്‍മ്മാതാക്കള്‍ സ്വീകരിക്കേണ്ടിയിരുന്നത്. അതല്ലാതെ വിലക്കിക്കളഞ്ഞ് ഭാവി നശിപ്പിക്കുമെന്ന് ആര് ഭീഷണിപ്പെടുത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ല. മുന്‍പ് വിലക്കിയ കാലമല്ല ഇതെന്ന് ഓര്‍ത്തിട്ടു വേണം സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുവാന്‍.

നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനത്തോട് ശക്തമായി പ്രതികരിക്കേണ്ട ‘അമ്മ’ ഭാരവാഹികളുടെ നിലപാടും പ്രതിഷേധാര്‍ഹമാണ്. ആവശ്യമില്ലാതെയും സ്വന്തം അജണ്ട നടപ്പാക്കാനും ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ക്കുന്നവര്‍ക്കെന്താ നാവിറങ്ങിപ്പോയോ? അതോ നിങ്ങളിലും സ്വാര്‍ത്ഥ താല്‍പ്പര്യം പിടിമുറുക്കിയോ? ചുരുങ്ങിയ കാലം കൊണ്ട് സൂപ്പര്‍ താര പട്ടത്തിലേക്ക് ഉയര്‍ന്ന ഷെയിന്‍ നിഗത്തോടുള്ള അസൂയ സഹപ്രവര്‍ത്തകര്‍ തീര്‍ക്കേണ്ടത് നിശബ്ദത പാലിച്ചല്ല.

ഇന്ന് ഷെയിന്‍ ആണെങ്കില്‍ നാളെ വേറെ കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കും വിലക്കുകള്‍ വന്നേക്കും, അക്കാര്യം എന്തായാലും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ഷെയിന്‍ എന്ന നടന് എന്തെങ്കിലും പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തിക്കാന്‍ താര സംഘടന തന്നെ ആത്മാര്‍ത്ഥമായി ഇടപെടണമായിരുന്നു. ‘കൈനീട്ടം’ കൊടുക്കാന്‍ വേണ്ടിയും ‘ഇടവേള’മാര്‍ക്ക് വിശ്രമിക്കാനുള്ള ഇടത്താവളമായും മാത്രം ആ സംഘടന ഒരിക്കലും അധ:പതിക്കരുതായിരുന്നു.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പോലും ‘അമ്മ’ പ്രതിനിധി സ്വീകരിച്ചത് ഇരട്ടത്താപ്പ് നയമാണ്. അതാണ് ഒടുവില്‍ വഷളായി ഇപ്പോള്‍ വിലക്കില്‍ വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. താര സംഘടനയുടെ നട്ടെല്ലില്ലാത്ത നിലപാടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കരുത്തായി മാറിയിരിക്കുന്നത്. പരസ്പരം കൈ കൊടുത്ത് വിഷയം അവസാനിപ്പിച്ച് കഴിഞ്ഞാല്‍ ഷൂട്ടിങ്ങ് സ്ഥലത്ത് പ്രതികാര മനോഭാവത്തോടെ ആരും തന്നെ പെരുമാറാന്‍ പാടില്ല. ഇക്കാര്യത്തില്‍ ‘വെയിലിന്റെ’ സിനിമാ നിര്‍മ്മാണ കമ്പനിക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. സംയമനം പാലിക്കാതെ എടുത്ത് ചാടി പ്രതികരിച്ച ഷെയിനിനും ഗുരുതര പിഴവാണ് സംഭവിച്ചത്. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ തര്‍ക്കവും പകയുമാണ് മുടി പാടെ മുറിക്കുന്നതിനെ താരത്തെ പ്രകോപിപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്.

വെയില്‍ വിവാദം കത്തിയെരിയുമ്പോള്‍ തന്നെയാണ് ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവും പരാതിയുമായി വന്നിരിക്കുന്നത്. ഇതും അണിയറയില്‍ ഒരുങ്ങിയ ‘തിരക്കഥ’ പ്രകാരമാണെന്ന് തന്നെ സംശയിക്കേണ്ടതുണ്ട്. 25 ലക്ഷത്തിന് കരാറായ സിനിമക്ക് 20 ലക്ഷം കുടി വേണമെന്ന് ഷെയിന്‍ ആവശ്യപ്പെട്ടെന്നാണ് പുതിയ ആരോപണം. യഥാര്‍ത്ഥത്തില്‍ ഷെയിനിന്റെ വിപണി മൂല്യം വച്ച് നോക്കുമ്പോള്‍ തികച്ചും ന്യായമാണ് ഈ ആവശ്യം.എന്നാല്‍ മുന്‍ കൂട്ടി പറഞ്ഞ് ഉറപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായാണോ തുക ആവശ്യപ്പെട്ടത് എന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകള്‍ പോലും കരാറില്‍ എത്ര തുകയാണ് കാണിക്കാറുള്ളത് എന്നത് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. ഇത് മറച്ച് വച്ചാണ് ഷെയിനിനെ താറടിക്കാന്‍ ഈ സിനിമയുടെ പേരും ഇപ്പോള്‍ സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നത്. വെയിലും കുര്‍ബാനി എന്ന സിനിമയും ഉപേക്ഷിക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനവും തട്ടിപ്പാണ്. ഷെയിനിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. വിലക്കിയാല്‍ ഷെയിന്‍ കാല് പിടിച്ച് തിരിച്ചു വരുമെന്ന കണക്കുകൂട്ടലാണ് ഈ നീക്കത്തിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

വെറും 22 വയസ്സ് മാത്രം പ്രായമുള്ള ഒരു നടനാണ് ഷെയിന്‍. ഈ പ്രായത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് കൊണ്ടു പോകാനാണ് സിനിമാ സംഘടനകള്‍ ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ വിലക്കുകള്‍ നിരവധി പേരുടെ സിനിമാ സ്വപ്‌നങ്ങളെയാണ് ബാധിക്കുന്നത്. ഷെയിനിനെ മുന്‍ നിര്‍ത്തിയുള്ള അനവധി പ്രൊജക്ടുകളാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്.

തെറ്റുകളുടെ പാതയില്‍ മാത്രം സഞ്ചരിക്കുന്നവര്‍ കൂടി ഉള്‍പ്പെട്ട സംഘടനയാണ് ഇപ്പോള്‍ ഷെയിന്‍ നിഗമിന് മുന്നില്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയിരിക്കുന്നത് എന്ന കാര്യവും ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് സിനിമാ സംഘടനകള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ലത്. അതല്ലങ്കില്‍ ആ കാര്യവും തെളിവുകള്‍ സഹിതം ഞങ്ങള്‍ക്കും ഓര്‍മ്മിപ്പിക്കേണ്ടി വരും.

Team Express Kerala

സിനിമാ സംഘടനകള്‍ പരിഗണിക്കാതിരുന്ന ഷെയിനിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹ്റുത്തിന് ഞാൻ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്ക്ലബ്ബിൽ പ്രെസ് മീറ്റിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാൻ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്നം നിർമാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.

നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.

നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജർ സതീഷ്‌ ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ്‌ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കുർ വരെ ആണ് ഈ സിനിമക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലു കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട്‌ ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.

എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സംഗീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു. ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. “സത്യമേവ ജയതേ”

Top