ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വെട്ടിക്കൊന്ന കേസിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പൊലീസ് പിടിയിലാകുന്നത്.
പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരുടെ അറസ്റ്റ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെ മണ്ണഞ്ചേരിക്ക് സമീപമാണ് ഷാനിനുനേരെ ആക്രമണമുണ്ടാകുന്നത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. സാരമായി പരുക്കേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.