ഷംസീർ ഒരു ഹൈന്ദവത്തെയും അപമാനിച്ചിട്ടില്ല; കെ ടി കുഞ്ഞിക്കണ്ണൻ

ഹൈന്ദവദൈവങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ കേസ് കൊടുത്തിനെ വിമർശിച്ച് കെ ടി കുഞ്ഞിക്കണ്ണൻ. ഇത്തരത്തിൽ കേസ് കൊടുക്കുന്നത് മതരാഷ്ട്രവാദികളുടെ കുത്തിത്തിരിപ്പാണെന്നും അതൊക്കെ മുസ്ലിംവിരുദ്ധതയുടെ വംശീയവൈരത്തിൽ നിന്നും വരുന്ന സംഘിഭ്രാന്താണെന്നും അദ്ദേഹം പറയുന്നു. സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം. ചരിത്രത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച അജ്ഞതയുടെ തിരുമന്തൻ തലകളുമായി നടക്കുന്ന ഇവരോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്നും കുഞ്ഞിക്കണ്ണൻ
പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

സ്പീക്കർ എ എൻ ഷംസീറിനെതിരെ ഹൈന്ദവദൈവങ്ങളെ മിത്താക്കി അപമാനിച്ചുവെന്ന് ആരോപിച്ച് ഒരു സംഘി കേസ് കൊടുത്തായി അറിഞ്ഞു!. മിത്ത് എന്ന പ്രയോഗം എങ്ങനെയാണപ്പാ ദൈവത്തെ അപമാനിക്കലാവുന്നതെന്ന് എത്രയാലോച്ചിട്ടും പിടികിട്ടുന്നില്ലല്ലോ സംഘികളെ? ഓ, നിങ്ങൾ പഠിച്ച സ്കുളിലല്ലല്ലോ നമ്മളൊക്കെ പഠിച്ചത്. അതെ,കാട്ടുകോഴിക്കെന്ത് സംക്രാന്തിയെന്ന് ചോദിക്കുന്നത് പോലെ സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം ? അപരമതവിരോധത്തിൻ്റെ ഉന്മാദത്മകമായ വിദ്വേഷത്തിൽ പെട്ടുപോയവർക്ക് മിത്തും ദൈവവും അവ തമ്മിലുള്ള ബന്ധവും, അതൊക്കെ രൂപപ്പെട്ടു വന്ന ചരിത്രത്തെയും സംസ്കാരത്തെയുമൊക്കെ സംബന്ധിച്ച് അറിയണമെന്നില്ല.

ചാണകത്തിൽ പ്ലൂട്ടോണിയവും പൗരാണികഇന്ത്യയിൽ പ്ലാസ്റ്റിക്സർജറിയും കാണ്ഡകോശസിദ്ധാന്തവും ഉണ്ടായിരുന്നെന്ന് പാടിനടക്കുന്നവരാണല്ലോ ഇക്കൂട്ടർ. ചരിത്രത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച അജ്ഞതയുടെ തിരുമന്തൻ തലകളുമായി നടക്കുന്ന ഇവരോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇവരുടെ ഇത്തരം പ്രചരണങ്ങളിലൂടെ പലരുംതെറ്റി ധരിപ്പിക്കപ്പെടാം.

ഷംസീറിനെ ഹിന്ദുവിരുദ്ധനും ഹിന്ദുദൈവങ്ങളെ അപമാനിച്ച ആളുമായി വരുത്തി തീർക്കാനുമുള്ള പ്രചാരണതന്ത്രത്തിൻ്റെ ഭാഗമാണ് ഇമ്മാതിരി അടിസ്ഥാനമില്ലാത്ത പരാതിയും കേസുമെല്ലാം. അതൊക്കെ മുസ്ലിംവിരുദ്ധതയുടെ വംശീയവൈരത്തിൽ നിന്നും വരുന്ന സംഘിഭ്രാന്താണെള്ളവർക്കറിയാം. ഷംസീർ ഒരു ഹൈന്ദവത്തെയും അപമാനിച്ചിട്ടില്ല. മിത്തുകളെ സംബന്ധിച്ച ചരിത്രബോധത്തെ കുറിച്ചൊക്കെ അജ്ഞരായ സംഘികളുടെ ഹെയ്റ്റ് കാമ്പയിന് ഷംസീറിൻ്റെ പ്രസംഗവും ഉപയോഗിക്കാമോയെന്ന വൃത്തികെട്ട ഗോൾവാക്കർ പണ്ട് പറഞ്ഞ മറ്റേപണിയാണിത്.

ഗണപതി ഭഗവാൻ ഉൾപ്പെടെ വേദേതിഹാസ കഥകളിലൂടെ അവതരിപ്പിക്കപ്പെട്ട എല്ലാ മിത്തുകളും പൗരാണിക ജനതയുടെ ദൈവങ്ങളായി തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. ഗണ ഗോത്രകാലത്തെ മനുഷ്യരുടെ ഭക്ഷണശേഖരണം വനാന്തരങ്ങളിൽ നിന്നുള്ള കായും കനികളുമായിരുന്നു. അതായത് പെറുക്കി തീനികാലഘട്ടം.ആ ഒരു ചരിത്ര കാലഘട്ടത്തിൽ തങ്ങളുടെ ഭക്ഷണശേഖരണത്തിന് വിഘ്നം സൃഷ്ടിച്ച ആനകളെ ദൈവമാക്കി മനുഷ്യർ മന്ത്രവാദപരമായ അനുഷ്ഠാനങ്ങളിലുടെ പ്രീതിപ്പെടുത്തി അതിജീവനത്തിൻ്റെ വഴികൾ തേടുകയായിരുന്നു. ഇന്ത്യയുടെയും ലോകത്തിൻ്റെയും പ്രാക് ചരിത്രകാരന്മാർ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയിൽ പല ഭാഗങ്ങളിലായി സാമൂഹ്യ ജീവിതത്തിൻ്റെ ആദ്യചുവടുകൾ വെച്ചു തുടങ്ങിയ മനുഷ്യർ തങ്ങളുടെ ജീവിതത്തിന് പ്രതികൂലമായ എല്ല പ്രകൃതി പ്രതിഭാസങ്ങളെയും ജന്തുക്കളെയും ദൈവങ്ങളാക്കി ആരാധിക്കുകയും അവ സൃഷ്ടിക്കുന്ന ഭയത്തെ അതിജീവിക്കാനുള്ള ദൈവ ചിന്താപദ്ധതികൾ ആവിഷ്ക്കരിക്കുകയുമായിരുന്നു.

ഈ ഭൂമുഖത്ത് ഇച്ഛാശക്തിയോടെ ജീവിക്കാൻ ആദ്യകാല മനുഷ്യർക്ക് മതവും ദൈവ ചിന്താപദ്ധതികളുമെല്ലാമെന്നാണ് മാർക്സ് തന്നെ വ്യക്തമാക്കിയത്.ചരിത്രത്തെയും സംസ്കാരത്തെയും അതിൻ്റെ രുപീകരണത്തിൻ്റെയും പരിണാമ വികാസ പ്രക്രിയയുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയാത്ത മതരാഷ്ട്രവാദികളായ സംഘികളുടെ വിദ്വേഷ തികട്ടലാണ് ഇമ്മാതിരി കുത്തിതിരുപ്പുകളും കേസുകളുമൊക്കെ …

 

Top