ബ്ലാക്ക്‌മെയിലിംഗ് കേസ്; 18 യുവതികളെ കൂടി വലയിലാക്കിയതായി ഐ.ജി

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 18 യുവതികളെ കൂടി വലയിലാക്കിയതായി ഐ.ജി വിജയ് സാക്കറെ. ഒമ്പത് യുവതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷംന കാസിമിനെ സംഘം ലക്ഷ്യമിടാനുള്ള കാരണം പ്രത്യേകം അന്വേഷിക്കുമെന്നും ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഐ.ജി പറഞ്ഞു.

10ലേറെ പേരുള്ള സംഘമാണ് ബ്ലാക്‌മെയിലിന് പിന്നില്‍. 15ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും ഐ.ജി പറഞ്ഞു. പരാതികള്‍ക്കനുസരിച്ച് കേസെടുക്കും. ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായെത്തിയത്. മോഡലിങ് രംഗത്തെ നിരവധി യുവതികള്‍ പരാതിയുമായെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും വരെ നീണ്ട ബ്ലാക്‌മെയില്‍ കേസിന് പിന്നില്‍ ഉന്നതബന്ധം ഉണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പാലക്കാട് സ്വദേശി ഷെരീഫ്, തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്‌റഫ്, തൃശൂര്‍ സ്വദേശി അബ്ദുസ്സലാം, വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ എന്നിവര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയെന്ന് കരുതുന്ന മുഹമ്മദ് ഷെരീഫ് പാലക്കാട്ടുനിന്നും പിടിയിലായിരുന്നു.

വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതിലൂടെയാണ് നടിയും കുടുംബവും തട്ടിപ്പ് സംശയിച്ച് തുടങ്ങിയത്. തൃശൂരില്‍നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് വിവാഹാലോചന എത്തിയത്.
നിരസിക്കാതിരുന്ന കുടുംബവുമായി ഇവര്‍ ബന്ധമുണ്ടാക്കുകയും നടിയെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. അന്‍വര്‍ അലിയെന്ന പേരിലാണ് വരനെ പരിചയപ്പെടുത്തിയത്. ഇതിനിടെ ഫോണിലൂടെ നടിയോട് ഇയാള്‍ ഒരുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയ ഷംന കാസിം അമ്മയോട് പറയാമെന്ന് മറുപടി നല്‍കി. എന്നാല്‍, ആരോടും പറയേണ്ടെന്നും അത്യാവശ്യമായി കുറച്ച് പണത്തിന്റെ കുറവ് വന്നതിനാലാണെന്നും പ്രതി പണം വാങ്ങാന്‍ സുഹൃത്തിനെ പറഞ്ഞയക്കാമെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, പിറ്റേദിവസം വരന്റെ പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. തുടര്‍ന്ന് പണം നല്‍കാന്‍ തയാറാകാതെ കുടുംബത്തെ അറിയിച്ച് പൊലീസില്‍ ബന്ധപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു.

ലൈംഗിക ചൂഷണം നടന്നെന്ന് പരാതിക്കാരില്‍ ഒരു പെണ്‍കുട്ടി പറഞ്ഞെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി. പെണ്‍കുട്ടികളെ ഇവരിലേക്ക് ബന്ധപ്പെടുത്തിയത് മീരയെന്ന യുവതിയാണെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്ന സാഹചര്യത്തിലാണ് കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അനൗദ്യോഗിക അന്വേഷണത്തിന് തുടക്കം കുറിക്കുന്നത്.

Top