‘എന്റെ ആ ആരാധനാ മൂര്‍ത്തി എന്നിലൂടെ പുനര്‍ജനിച്ച ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍’…

ലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത നായകനാണ് പ്രേംനസീര്‍. നസീറിന്റെ 31-ാംചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്ത അനുഭവം പങ്കുവച്ചെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.

പ്രേംനസീറിന്റെ ചിത്രങ്ങളിലൊന്നായ കടത്തനാടന്‍ അമ്പാടി അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ഡബ്ബിങ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നസീര്‍ വിടവാങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തിന് വേണ്ടി ഷമ്മി തിലകനാണ് ശബ്ദം നല്‍കിയത്. എന്റെ ആ ആരാധനാ മൂര്‍ത്തി എന്നിലൂടെ പുനര്‍ജനിച്ച ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍..എന്നാണ് ഡബ്ബ് ചെയ്ത അനുഭവം പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍ എത്തിയിരിക്കുന്നത്.

ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത നായകന്‍ പ്രേംനസീര്‍ സാറിന്റെ മുപ്പത്തിയൊന്നാം ഓര്‍മ്മദിനം..! വാരികകളിലും മറ്റും വന്നിരുന്ന നസീര്‍ സാറിന്റെ ചിത്രങ്ങള്‍ നോട്ടുപുസ്തകത്തില്‍ ഒട്ടിച്ച്, ആരാധനയോടെ മാത്രം അദ്ദേഹത്തെ നോക്കിക്കണ്ടിരുന്ന ഞാന്‍.. കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തില്‍, വശ്യമനോഹരങ്ങളായ ആ ചുണ്ടുകളില്‍ തന്നെ നോക്കി നോക്കി നിന്ന്.

അദ്ദേഹത്തിന്റെ രീതികളില്‍.. അദ്ദേഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന ശബ്ദത്തില്‍… അദ്ദേഹത്തിന് വേണ്ടി ‘ഡബ്ബ്’ ചെയ്ത്.. മലയാള സിനിമയില്‍ പിച്ചവെയ്ക്കാന്‍ സാധിച്ച എനിക്ക്.. സാറിന്റെ ഓര്‍മ്മകള്‍ ഈ ദിനത്തില്‍ അല്പം അസ്വസ്ഥമാക്കുന്നുവെങ്കിലും.. എന്റെ ആ ആരാധനാ മൂര്‍ത്തി എന്നിലൂടെ പുനര്‍ജനിച്ച ആ നിമിഷങ്ങുളുടെ ഓര്‍മ്മകള്‍.. സുഖദുഃഖ സമ്മിശ്രങ്ങളായ ഓര്‍മ്മകള്‍.. നിങ്ങള്‍ക്കായ് ഒപ്പം ചേര്‍ക്കുന്നു.. ഭാഗ്യങ്ങളൊത്തിരിയെന്‍ ജീവിതവീഥിയില്‍ ഭാഗമായിട്ടുണ്ടത് മുജ്ജന്മ നേട്ടമെന്‍..! അതെ… പ്രേം നസീര്‍ എന്റെ ഒരു ജീവിതഭാഗ്യമാണ് എന്ന് എനിക്ക് അഭിമാനിച്ചു കൂടേ സുഹൃത്തുക്കളേ…?

Top