ശബരിമല വിഷയത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഷാജി കൈലാസും വി.ആര്‍.സുധീഷും

ബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പേരില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ തങ്ങളുടെ പേരുകള്‍ അനുവാദമില്ലാതെ ഉള്‍പ്പെടുത്തിയതിനെതിരെ സംവിധായകന്‍ ഷാജി കൈലാസും എഴുത്തുകാരന്‍ വി.ആര്‍.സുധീഷും രംഗത്ത്.

ശബരിമലയിലെ നിയന്ത്രണങ്ങളിലും അയ്യപ്പ ഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നുവെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പേരിലിറങ്ങിയ പ്രസ്താവനയില്‍ പറയുന്നത്. ജയിലിലായിരുന്ന ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെ വിട്ടയക്കണമെന്നും ഇന്നലെ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഷാജി കൈലാസ്, ചിത്ര, വിആര്‍ സുധീഷ്, എന്നിവരെ കൂടാതെ എംജിഎസ് നാരായണന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, പി.പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ്.രമേശന്‍ നായര്‍, മാടന്പ് കുഞ്ഞുക്കുട്ടന്‍, ശത്രുഘ്നന്‍, യുകെ കുമാരന്‍, തായാട്ട് ബാലന്‍, ആര്‍.കെ.ദാമോദരന്‍, സജി നാരായണന്‍ എന്നിവരുടെ പേരുകളും സംയുക്തപ്രസ്താവനയിലുണ്ടായിരുന്നു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ല.

Top