ഷെയ്ഖ് ഹസീനയ്ക്കെതിരെ വധശ്രമം : 14 ഭീകരര്‍ക്ക് വധശിക്ഷ

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ച ഭീകരര്‍ക്ക് വധശിക്ഷ.ഷെയ്ഖ് ഹസീനയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ 14 ഭീകരര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇവര്‍ ഹര്‍ക്കത്ത ഉല്‍ ജിവാദ് അല്‍ ഇസ്ലാം, ജമായത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശി എന്നീ ഭീകരസംഘനകളിലെ അംഗങ്ങളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

2000 ത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാന്‍ ഭീകരര്‍ ഗൂഢാലോചന നടത്തിയത്. തെക്ക് പടിഞ്ഞാറന്‍ ഗോപാല്‍ഗഞ്ജിലെ കൊട്ടാലിപ്പറയില്‍ നടന്ന പൊതു റാലിയില്‍ പ്രധാനമന്ത്രിയെ ബോംബ് വെച്ച് വധിക്കാന്‍ ഇവര്‍ ശ്രമം നടത്തി. ഇതിനായി 76 കിലോഗ്രാം ബോംബാണ് സ്ഥലത്ത് സ്ഥാപിച്ചത്. എന്നാല്‍ റാലിയ്ക്ക് മുന്‍പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് പിടിച്ചെടുക്കുകയായിരുന്നു.

14 പേരില്‍ അഞ്ച് പേര്‍ നിലവില്‍ ഒളിവിലാണ്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹക്കുറ്റം എന്നീ കേസുകള്‍ ചുമത്തിയ പ്രിതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. ഇതില്‍ രണ്ട് പേര്‍ ഹര്‍ക്കത്ത ഉല്‍ ജിവാദ് അല്‍ ഇസ്ലാം നേതാവ് മുഫ്തി അബ്ദുള്‍ ഹനാന്റെ സഹോദരന്മാരാണ്. ഒരാള്‍ സഹോദരീഭര്‍ത്താവും. 2017 ല്‍ ധാക്കയിലെ ബ്രിട്ടീഷ് ഹൈ ക്മമീഷണറെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഫ്തി അബ്ദുള്‍ ഹനാനെയും മറ്റ് രണ്ട് ഭീകരരെയും വധിച്ചിരുന്നു.

 

Top