നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ഷൈബിന്റെ ഭാര്യയും പ്രതിയായേക്കും

മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ നാട്ടുവൈദ്യനെ കൊന്ന സംഭവത്തിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യൻ ഷബാ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താൻ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. ഷൈബിന്റെ ബിസിനസ് പങ്കാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് നിലമ്പൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വയനാട് സുൽത്താൻ ബത്തേരിയിലെ വീട്ടിൽ നിന്നും ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട ദിവസം താൻ മുക്കട്ടയിലെ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് ഭാര്യയുടെ മൊഴി. വൈദ്യനെ ചങ്ങലയിൽ ബന്ധിച്ച് പീഠിപ്പിച്ചിരുന്നത് കണ്ടിരുന്നതായും ഇവർ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ ഭാര്യയേയും കൂടെ പൊലീസ് പ്രതി ചേർത്തേക്കും.

വൈദ്യന്റെ കൊലപാതകത്തോടൊപ്പം മറ്റു രണ്ട് ദുരൂഹ മരണത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കം സ്വദേശിയും, എറണാകുളം സ്വദേശിയും വിദേശത്ത് വെച്ച് മരിച്ച സംഭവങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതിനായി പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയ നൗഷാദിനെ ഇന്ന് കൊലപാതകം നടന്ന നിലമ്പൂരിലെ വീട്ടിലും, മൃതദേഹം തള്ളി എന്ന് പറയപ്പെടുന്ന എടവണ്ണ പാലത്തിൽ എത്തിച്ചും പൊലീസ് തെളിവെടുക്കും. മുഖ്യ പ്രതി ഷൈബിൻ ഉൾപ്പെടെയുള്ള മൂന്ന് പേരേയും വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും.

Top