ഷാരൂഖ് ഖാൻ – ആറ്റ്ലീ ഒന്നിക്കുന്ന ‘ജവാൻ’ കോപ്പിയടിയെന്ന് ആരോപണം

പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് സേതുപതി ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാ നിർമാതാവ്.

മാണിക്കം നാരായണനാണ് സംവിധായകൻ ആറ്റ്ലിയ്ക്ക് എതിരെ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. 2006-ൽ പുറത്തിറങ്ങിയ പേരരസ് എന്ന ചിത്രത്തിന്റെ കഥ കോപ്പിയടിച്ചതാണ് ജവാൻ എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. വിജയകാന്ത് ആയിരുന്നു പേരരസിലെ നായകൻ‌‍. മാണിക്കത്തിന്റെ പരാതിയിൽ ഈ മാസം ഏഴിന് ശേഷം തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അന്വേഷണം ആരംഭിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പേരരസിൽ വിജയകാന്ത് ഇരട്ടവേഷത്തിലാണ് എത്തിയത്. ജവാനിൽ ഷാരൂഖ് ഖാനും ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ജവാന്റെ കഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തിവിട്ടിട്ടില്ല. നേരത്തെ മണിരത്നം സംവിധാനം ചെയ്ത മൗനരാ​ഗം എന്ന ചിത്രവുമായി ആറ്റ്ലിയുടെ രാജാറാണിക്ക് സാമ്യമുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. അടുത്ത വര്‍ഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും. യോ​ഗി ബാബു, പ്രിയാമണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Top