ഷാജഹാൻ കൊലപാതകം: സിപിഐഎംകാര്‍ തന്നെയാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷി

പാലക്കാട്: സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയാണെന്ന ആരോപണവുമായി ദൃക്‌സാക്ഷി രംഗത്ത്. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നെന്നും ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ആരോപിക്കുന്നു. സിപിഐഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നും സുരേഷ് പറയുന്നു. എന്നാല്‍ സുരേഷിന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിനോ അധികൃതര്‍ക്കോ ലഭിച്ചിട്ടില്ല.

ഷാജഹാനെ വീടിന് വെളിയിലിട്ടാണ് ശബരിയും അനീഷും വെട്ടിയതെന്നാണ് സുരേഷ് പറയുന്നത്. ബൈക്കിലെത്തിയ അക്രമികള്‍ ഷാജഹാന്‍ വീടിന് പുറത്തേക്ക് വരാന്‍ കാത്തിരിക്കുകയായിരുന്നു. രാത്രി 9.15ഓടെയാണ് സംഭവം നടന്നത്. സുരേഷിന്റെ പേര് സംഭവത്തിന്റെ ദൃക്‌സാക്ഷിയായി എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശബരി എന്ന ആളാണ് ആദ്യം ഷാജഹാനെ വെട്ടിയതെന്ന് സുരേഷ് പറയുന്നു. പിന്നീട് അനീഷും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. സിപിഐഎം സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും ഇപ്പോള്‍ കുറച്ചുനാളായി പാര്‍ട്ടിയോട് അകന്നുനില്‍ക്കുകയാണെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

 

Top