ഷഹീന്‍ ചുഴലിക്കാറ്റ്; യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മോശമായ കാലാവസ്ഥയില്‍ വീടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ജനങ്ങള്‍ പുറത്തേക്കിറങ്ങാവൂ എന്നും നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നിലവിലെ കാലാവസ്ഥ പരിഗണിച്ച് അല്‍ ഐനില്‍ അധികൃതര്‍ ചില മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് അല്‍ ഐനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ ഒക്ടോബര്‍ നാല്, തിങ്കളാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയാകും. കൊവിഡ് പരിശോധന, വാക്സിനേഷന്‍ സെന്ററുകൾ അടച്ചു. സ്വകാര്യ കമ്പനികളില്‍ പരമാവധി ജീവനക്കാരെ കുറയ്ക്കണമെന്നും വിദൂര സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബീച്ചുകള്‍, താഴ് വരകള്‍, അണക്കെട്ടുകള്‍, മലമുകളുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വാഴ്ച വരെ യുഎഇയുടെ ചില കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.

ജബല്‍ ഹഫീതിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടുവിട്ട് പുറത്തുപോകരുത്. ചുഴലിക്കാറ്റ് വീശാനിടയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകള്‍ അധികൃതര്‍ വിലയിരുത്തി ആവശ്യമെങ്കില്‍ താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ 999 എന്ന നമ്പറിൽ  ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top