വിമാനത്താവളത്തിൽ കരുതൽ തടങ്കലിലാക്കിയ കശ്മീരി നേതാവ് ഷാ ഫൈസൽ കോടതിയിലേക്ക്

ന്യൂഡല്‍ഹി : കരുതല്‍ തടങ്കലില്‍ ആക്കിയത് ചോദ്യം ചെയ്ത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷാ ഫൈസല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ഷാ ഫൈസലിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ കേട്ട ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.

അക്കാദമിക്ക് ആവശ്യങ്ങള്‍ക്കായി ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയതായിരുന്നു ഷാ ഫൈസല്‍. എന്നാല്‍ അവിടെ വച്ച് അദ്ദേഹത്തെ തടങ്കലില്‍ എടുക്കുകയും നിയമവിരുദ്ധമായി ജമ്മു കശ്മീരിലേക്ക് തിരികെ അയയ്ക്കുകയുമായിരുന്നെന്ന് ഷാ ഫൈസല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370-ാം അനുച്‌ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഷാ ഫൈസലിന്റെ പ്രതികരണമാണ് കരുതല്‍ തടങ്കലിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീര്‍ സ്വദേശിയാണ് ഷാ ഫൈസല്‍. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫൈസല്‍, ഈ വര്‍ഷം ജനുവരിയില്‍, കശ്മീരിലെ കൊലപാതകങ്ങളിലും മനുഷ്യാവകാശ ധ്വംസനങ്ങളിലും പ്രതിഷേധിച്ച് ജോലി രാജി വച്ചിരുന്നു.

Top