പ്രതികരിക്കാനുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്‌ :ധര്‍മജന് പിന്തുണയുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിനെതിരെ പ്രതികരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.എസ്.ഇ.ബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക സര്‍ക്കാരിലേക്ക് കൈമാറാതിരുന്ന ഈ നാട്ടില്‍ പിന്നെന്താണ് ചോദിക്കേണ്ടതെന്നും ഈ പ്രളയക്കാലത്ത് ഓരോ പൗരന്റെയും മനസില്‍ തോന്നിയ ചോദ്യം തന്നെയാണ് ധര്‍മജജന്‍ ചോദിച്ചതെന്നും ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘പ്രളയത്തിന്റെ പേരില്‍ ഇത്രയും കോടിക്കണക്കിന് രൂപ വളരെ പെട്ടെന്ന് നമ്മുടെ ഖജനാവിലേക്ക് എത്തുന്നു. ഇത്രയും സംവിധാനമുണ്ടായിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് അത് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിക്കാത്തതെന്ന്’ ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധര്‍മ്മജനടക്കം ഏതൊരാള്‍ക്കുമുണ്ട്- ഷാഫി പറമ്പില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നാളെ ധര്‍മജന്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞാലും അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും മുഖമുയര്‍ത്തി ധര്‍മ്മജന്‍ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് താനെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തെ പ്രസ്താവന നടത്തിയിരുന്നു .

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

#കാശ്_ആശാൻ_തരും. സാലറി ചലഞ്ച് വകമാറ്റൽ ചലഞ്ച് ആക്കി കെ.എസ്.ഇ.ബി

“സാറേ, ഞാൻ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ ഒരു ഭരണമില്ലേ? അതിനു കീഴിലൊരു മുഖ്യമന്ത്രിയില്ലേ? അതു ആരോ ആയിക്കോട്ടെ. ആ മുഖ്യമന്ത്രിക്ക് കീഴിൽ ഒരുപാട് മന്ത്രിമാരുണ്ട്, അവർക്ക് കീഴിൽ എം.പി മാരുണ്ട്, എം.എല്‍.എ മാരുണ്ട്, കളക്ടറുണ്ട്, കുറേ ഉദ്യോഗസ്ഥരുണ്ട്, ജില്ലാ പഞ്ചായത്തുണ്ട്, ബ്ലോക്ക് പഞ്ചായത്തുണ്ട്, ഗ്രാമ പഞ്ചായത്തുണ്ട്, എ.ഡി.എസ് ഉണ്ട് , സി.ഡി.എസ് ഉണ്ട്. പ്രളയത്തിന്റെ പേരിൽ ഇത്രയും കോടിക്കണക്കിന് രൂപ വളരെ പെട്ടെന്ന് നമ്മുടെ ഖജനാവിലേക്ക് എത്തുന്നു. ഇത്രയും സംവിധാനമുണ്ടായിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് അത് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിക്കാത്തത് ” ധർമ്മജൻ ബോൾഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് സി.പി.എം ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത്?

നിങ്ങളുടെ സർക്കാരിന്റെ പിടിപ്പുകേടുകൾക്ക് നേരെയാണ് ഈ ചോദ്യം നീളുന്നതെന്ന മന:സാക്ഷിക്കുത്തുകൊണ്ടാണ് ധർമ്മജനെ വളഞ്ഞു വെച്ച് ആക്രമിക്കുന്നതെങ്കിൽ, സഖാക്കളേ, ഈ പ്രളയകാലത്ത് ഓരോ പൗരന്റെയും മനസിൽ തോന്നിയ ചോദ്യം തന്നെയാണിത്. കെ.എസ്. സാലറി ചലഞ്ചിലൂടെ സമാഹരിച്ചതിൽ നിന്നും 126 കോടി രൂപ പ്രളയദുരിതാശ്വാസത്തിലേക്ക് കൈമാറാത്ത സർക്കാർ കെടുകാര്യസ്ഥത നിലനില്ക്കുന്ന ഈ നാട്ടിൽ പിന്നെന്താണ് ചോദിക്കണ്ടത്?

കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി ഫാഷിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങൾ, നിങ്ങൾക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്. നാളെ ധർമ്മജൻ കോൺഗ്രസിനെതിരെ പറഞ്ഞാലും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുഖമുയർത്തി ധർമ്മജൻ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് ഞാനും, മുഖമില്ലാത്ത വ്യക്തിഹത്യയ്ക്കെതിരെ…! #DharmajanBolgatti

#കാശ്_ആശാൻ_തരുംസാലറി ചലഞ്ച് വകമാറ്റൽ ചലഞ്ച് ആക്കി KSEB "സാറേ, ഞാൻ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ…

Posted by Shafi Parambil on Monday, August 19, 2019

Top