യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ നോക്കണ്ടെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാന്‍ നോക്കണ്ടെന്ന് എംഎല്‍എ ഷാഫി പറമ്പില്‍. ഷാഫിക്കെതിരെ ഒരു വിഭാഗം സംഘടനയില്‍ രംഗത്തെത്തിയതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഷാഫിപറമ്പിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസില്‍ ഉയരുന്ന വിമര്‍ശനം.

‘വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ നോക്കണ്ട. തെറ്റുകള്‍ സംഭവിച്ചെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകും. ഇപ്പോള്‍ ഒറ്റക്കെട്ടായി സംഘടന ശക്തിപ്പെടുത്തുകയാണ് വേണ്ടത്’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഷാഫി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന പേരില്‍ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റുവാന്‍ സംഘടന അറിയാതെ ഷാഫി പറമ്പില്‍ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയെന്നും ഇത് ഗുരുതരമായ തെറ്റാണെന്നുമാണ് യോഗത്തില്‍ ആരോപണം ഉയര്‍ന്നു.

യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം പ്രസിഡന്റല്ല, മുഴുവന്‍ സമയ പ്രസിഡന്റാണ് വേണ്ടത്. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറിയെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

 

Top