യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഷാഫി പറമ്പിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

ഷാഫി യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്  മുമ്പ് ചില സ്വന്തക്കാര്‍ക്ക് സംഘടനക്കകത്ത് അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മല്‍സരിച്ച 12 പേരില്‍ 11 പേരും തോറ്റുപോയത്.

ഈ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷാജി രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. വൈസ് പ്രസിഡന്റിന്റെ പരാജയവും, പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാത്തതുകൊണ്ടാണ്.

സംഘടനാ തെരഞ്ഞെടുപ്പ് വഴി വന്ന കമ്മിറ്റിയെ നോക്കുകുത്തിയാക്കി ജംബോ കമ്മിറ്റിക്കെതിരെ പറയുന്ന പ്രസിഡന്റ് ഇതിനകം 79 പേര്‍ക്കാണ് സംഘടനാ നിയമനം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡന്റ് വേണം. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റ്‌റായി ഷാഫി മാറിയെന്നും വിമര്‍ശനമുന്നയിച്ചു.

 

Top