ബാലു മരിച്ചതല്ല, മകള്‍ക്കൊപ്പം യാത്ര തുടരുകയാണ് ; ഷാഫി പറമ്പില്‍

കൊച്ചി : പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌കര്‍ വിട വാങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അനുസ്മരിച്ച് എംഎല്‍എ ഷാഫി പറമ്പില്‍. ബാലഭാസ്‌കറിന്റെ മരണവാര്‍ത്ത കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും ഭര്‍ത്താവിനെയും മകളെയും നഷ്ടപ്പെട്ട ലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍ പേടുതോന്നുന്നുവെന്നും ഷാഫി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു .
കുറച്ച് ദിവസമേ അതുണ്ടായുള്ളൂ .. പിന്നീട് അവളത് ദാദാ എന്നാക്കി .. പിന്നെ കുറെ മാസങ്ങൾ പാപ്പാ എന്നാ വിളിക്കാറ് .
ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവൾക്കും ഞാനിപ്പൊ ‘ഇക്ക’യായി.

ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവൾ ഇക്കാന്ന്
വിളിക്കാറുണ്ടത്രെ.. രാവിലെ ഉറക്കമെഴുനേൽക്കുമ്പോൾ ഞാനടുത്തുണ്ടെങ്കിൽ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട് .. (ഇന്ന് രാവിലെയും)

ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല .. സോപ്പിന്റെ പതയിൽ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട് ..
ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലിൽ കളിക്കാനും ഇടയ്ക്ക് ഞാൻ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും .. എപ്പോഴും കൂടെയുണ്ടാവാൻ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാൻ വാക്കുകൾ പോരാതെ വരും ..

ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ..
ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണർന്നത്.. 2 വയസ്സ് പ്രായമായൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസ്സിലാവും.. ഒരു പക്ഷെ 16 വർഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്രമാത്രം പ്രിയപെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത് ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയിൽ അലിഞ്ഞ് ചേർന്നതായിരിക്കാമെന്ന്.. അവൾക്കൊപ്പം തുടരാൻ.. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ ..വയലിൻ കയ്യിലെടുക്കുമ്പോൾ നമ്മളൊക്കെ അതിൽ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാൾ ആയിരം മടങ്ങ്‌ തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു ..

ബാലുവിന്റെ പ്രിയ പത്നി ലക്ഷ്മി..തേജ്വസിനിയെ നൊന്ത്‌ പ്രസവിച്ച അമ്മ…പേടി തോന്നുന്നു അവരെ കുറിച്ചോർക്കാൻ.. ഈ വേർപാടുകൾഅവരറിയുന്ന നിമിഷത്തെ കുറിച്ചോർക്കാൻ …

Top