ഏഷ്യന്‍ ഗെയിംസ്; എച്ച് എസ് പ്രണോയി നേരിട്ട് യോഗ്യത നേടി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ്, തോമസ് കപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ക്ക് നേരിട്ട് യോഗ്യത നേടി മലയാളി ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ലോകറാങ്കിംഗില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളവര്‍ക്ക് നേരിട്ട് യോഗ്യത നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പ്രണോയ് ആദ്യ 15 റാങ്കിന് പുറത്താണെങ്കിലും സീസണിലെ മികച്ച പ്രകടനവും മുന്‍നിര താരങ്ങളെ തുടര്‍ച്ചയായി പരാജയപ്പെടുത്തുന്നതും കണക്കിലെടുത്താണ് പ്രണോയിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ലക്ഷ്യ സെന്‍, കിടംബി ശ്രീകാന്ത് എന്നിവര്‍ പുരുഷ സിംഗിള്‍സിലും പി വി സിന്ധു വനിതാ സിംഗിള്‍സിലും സാത്വിക്, ചിരാഗ് സഖ്യം പുരുഷ ഡബിള്‍സിലും മത്സരിക്കും. യോഗ്യത നേടുന്ന മറ്റ് താരങ്ങളെ കണ്ടെത്താന്‍ ട്രയല്‍സ് നടത്താനും തീരുമാനിച്ചു.

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ താരം സൈന നെഹ്വാള്‍ രംഗത്തെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനുമുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാത്തത് അസോസിയേഷന്റെ മത്സരക്രമത്തിലെ അപാകത കാരണമാണെന്ന് സൈന പറഞ്ഞു.

‘യൂറോപ്പില്‍ മൂന്നാഴ്ച ചെലവഴിക്കേണ്ട തനിക്ക് ഇതിന് ശേഷം രണ്ട് ഏഷ്യന്‍ ടൂര്‍ണമെന്റുകളിലും പങ്കെടുക്കണം. ഇത്രയും തിരക്കുപിടിച്ച മത്സരക്രമത്തിനിടയില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ല. സീനിയര്‍ താരമെന്ന നിലയില്‍ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാന്‍ കഴിയില്ല. ഇത് അസോസിയേഷനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും താന്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും’ സൈന നെഹ്വാള്‍ പറഞ്ഞു.

മുപ്പത്തിരണ്ടുകാരിയായ സൈന നെഹ്വാള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണര്‍ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്ന് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 20നാണ് ടൂര്‍ണമെന്റ് അവസാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യാഡിനുമുള്ള ട്രയല്‍സ് ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് സംഘടിപ്പിക്കുന്നത്. നിലവില്‍ സിംഗിള്‍സില്‍ ലോക 23-ാം നമ്പര്‍ റാങ്കുകാരിയാണ് സൈന. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സിംഗിള്‍സില്‍ സൈന നെഹ്വാള്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Top