എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണം; ഇടക്കാല ഉത്തരവ് നാളെ

എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കർണാടക ഹൈക്കോടതി നാളെ ഇടക്കാല ഉത്തരവ് പറയും. ജസ്റ്റിസ് എം നാഗപ്രസന്ന ഉച്ചയ്ക്ക് 2.30നാണ് ഉത്തരവ് പറയുക. എസ്എഫ്ഐഒ അന്വേഷണത്തിൽ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടാണ് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് നേരത്തെ കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക് ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന – സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്ഐഎഫ്ഐഒ സമൻസയച്ചതിന് പിന്നാലെയായിരുന്നു എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.

വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് എസ്എഫ്ഐഒയുടെ തുടർനീക്കങ്ങൾ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്സാലോജിക് മുന്നോട്ട് വെച്ചിരുന്നു. കേന്ദ്രസർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികൾ.

എക്സാലോജികിനെതിരെ എസ്എഫ്ഐഒ കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എക്സാലോജിക് ഗുരുതര നിയമലംഘനം നടത്തിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇത് ഉൾപ്പെടുന്നതാണ് ഇടക്കാല റിപ്പോർട്ട്. ഇടക്കാല തൽസ്ഥിതി റിപ്പോർട്ട് അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. ചില സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്. ഇതിലാണ് അന്വേഷണം നടത്തുന്നത്. നികുതി അടച്ചത് കൊണ്ട് മാത്രം നിയമപരമാകില്ല. സംസ്ഥാന നികുതി വകുപ്പിൽ നിന്ന് രേഖകൾ ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാഷ്ട്രീയ നേതാക്കൾ സിഎംആര്‍എല്ലില്‍ നിന്ന് 135 കോടി രൂപ വാങ്ങിയെന്ന വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ പൊതു താൽപര്യം ഉൾപ്പെടും. പ്രോസിക്യൂഷൻ അനുമതി ഇതുവരെ തേടിയിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ടായിരുന്നു.
Top